വാഷിംഗ്ടൺ: ജോർദാനിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇറാന് മേൽ ശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ട് അമേരിക്ക. മേഖലയിൽ പുതിയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായി യുഎസ് സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ‘ശിക്ഷാ നടപടി’ എന്നോണം അമേരിക്കൻ വ്യോമസേന രംഗത്തിറങ്ങിയത്. ഇതോടെ ഗൾഫ് മേഖലയിലാകെ യുദ്ധഭീതി പടരുകയാണ്.(US airstrikes Iran, US Launches Retaliatory Airstrikes On Iran After Two Troops Killed In Jordan)
യുഎസ് ആക്രമണങ്ങൾ തുടരുകയാണെങ്കിൽ അമേരിക്കക്കാരെ ‘ഒരിക്കലും മറക്കാത്ത പാഠങ്ങൾ’ പഠിപ്പിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി മുന്നറിയിപ്പ് നൽകി. യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മാത്രമല്ല, കുവൈറ്റിലെയും ബഹ്‌റൈനിലെയും നിർണായക അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും ഇറാൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തി. കുവൈറ്റിലെ എണ്ണക്കണ്ണികൾ, വൈദ്യുതി-ജല പ്ലാന്റുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം. ബഹ്‌റൈനിലെ യുഎസ് വ്യോമതാവളത്തിന് നേരെയും ജോർദാനിലെ അൽ-അസ്റഖ് യുഎസ് ബേസിന് നേരെയും ഇറാൻ മിസൈലുകൾ വർഷിച്ചു. ജോർദാൻ സൈന്യം പത്തോളം ഇറാനിയൻ മിസൈലുകൾ വെടിവെച്ചിട്ടതായും റിപ്പോർട്ടുകളുണ്ട്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഇറാന്റെ ശേഷി തകർക്കാനും തങ്ങളുടെ സൈനികരെ കൊന്നവർക്ക് തിരിച്ചടി നൽകാനുമായി തുടർച്ചയായ എട്ടാം രാത്രിയും യുഎസ് സെൻട്രൽ കമാൻഡ് ആക്രമണം തുടരുകയാണ്. തെക്കൻ ഇറാനിലെ ഹോർമുസ് കടലിടുക്കിന് സമീപമുള്ള സിറിക് തുറമുഖം ലക്ഷ്യമിട്ടാണ് ഒടുവിൽ യുഎസ് ബോംബറുകൾ എത്തിയത്. യുഎസ് ആക്രമണത്തിൽ തെക്കൻ പ്രവിശ്യയായ ഹോർമോസ്ഗാനിൽ മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേഖലയിൽ കുടിവെള്ളവും വൈദ്യുതിയും തടസ്സപ്പെട്ടിരിക്കുകയാണ്. മേഖലയിലെ നിലവിലെ സംഘർഷങ്ങളിൽ ഇതുവരെ 50 പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Story Summary
The United States launched retaliatory airstrikes against Iran following the deaths of two US soldiers in Jordan, while Iran responded with missile and drone attacks on critical infrastructure across Kuwait, Bahrain, and Jordan. US Central Command conducting its eighth consecutive night of strikes on strategic Iranian ports.


