ജഗദീഷ്പൂർ: മധ്യപ്രദേശിൽ ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കുന്നതിനുള്ള നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ. ഞായറാഴ്ച ജഗദീഷ്പൂരിൽ മുഖ്യമന്ത്രി മോഹൻ യാദവിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗം ഏകീകൃത സിവിൽ കോഡ് ബില്ലിന്റെ കരടിന് ഐകകണ്ഠ്യേന അംഗീകാരം നൽകി. നാളെ ആരംഭിക്കുന്ന നിയമസഭയുടെ വർഷകാല സമ്മേളനത്തിൽ ബിൽ മേശപ്പുറത്തുവെക്കും.(Madhya Pradesh Cabinet Approves Uniform Civil Code UCC Bill)
മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച മുഖ്യമന്ത്രി മോഹൻ യാദവ്, ചരിത്രപരമായ ഈ തീരുമാനത്തിൽ തന്റെ സഹപ്രവർത്തകരെ അഭിനന്ദിച്ചു. ഭരണഘടനാപരമായ സമത്വം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. “സാമൂഹിക വിവേചനങ്ങൾ പൂർണ്ണമായി തുടച്ചുനീക്കാനും എല്ലാ സമുദായങ്ങളെയും ഒരൊറ്റ നിയമക്കുടക്കീഴിൽ കൊണ്ടുവരാനുമാണ് ഈ നിയമം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സമൂഹത്തിൽ റാം, റഹീം, രവീന്ദർ, റോബിൻ എന്നിങ്ങനെ ആരുമാകട്ടെ–എല്ലാവർക്കും തുല്യമായ അവകാശങ്ങൾ ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 93 ശതമാനത്തിലധികം ജനങ്ങളും ഈ നിയമത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. മുസ്ലീം സമുദായത്തിൽ നിന്നുള്ള പ്രതികരണങ്ങൾ പങ്കുവെച്ച അദ്ദേഹം, വലിയൊരു വിഭാഗം സ്ത്രീകളും ഇതിന് അനുകൂലമാണെന്ന് ചൂണ്ടിക്കാട്ടി. “ഞങ്ങളുടെ പക്കലുള്ള വിവരങ്ങൾ അനുസരിച്ച് 80 ശതമാനം മുസ്ലീം സഹോദരിമാരും 40 ശതമാനം മുസ്ലീം സഹോദരന്മാരും ഏകീകൃത നിയമം വേണമെന്ന പക്ഷക്കാരാണ്. പ്രിന്റ്, സോഷ്യൽ, ഇലക്ട്രോണിക് മീഡിയകൾ വഴിയും റാലികൾ വഴിയും ഞങ്ങൾ പൊതുജനാഭിപ്രായം തേടിയിരുന്നു. 3 കോടിയോളം എസ്.എം.എസ് സന്ദേശങ്ങളാണ് ഇതിനായി ലഭിച്ചത്,” അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിൽ 27-നാണ് ഇതിനായി ഏഴംഗ സമിതി രൂപീകരിച്ചത്. നിലവിൽ യു.സി.സി നടപ്പിലാക്കിയ മറ്റ് സംസ്ഥാനങ്ങളിലെ രീതികൾ പഠിച്ച ശേഷമാണ് ബില്ലിന് രൂപം നൽകിയത്. ആകെ ലഭിച്ച 9.58 ലക്ഷം നിർദ്ദേശങ്ങളിൽ ഭൂരിഭാഗവും നിയമത്തെ പിന്തുണയ്ക്കുന്നവയായിരുന്നുവെന്നും മുഖ്യമന്ത്രി മോഹൻ യാദവ് കൂട്ടിച്ചേർത്തു.
Story Summary
The Madhya Pradesh Cabinet unanimously approved the Uniform Civil Code (UCC) Bill, 2026, which will be tabled in the State Legislative Assembly’s Monsoon Session. Chief Minister Mohan Yadav emphasized that the law ensures equal rights for all communities—metaphorically naming Ram, Rahim, Ravinder, and Robin—and claimed over 93% public support for the legislation.


