ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ച നടന്ന സർവ്വകക്ഷി യോഗത്തിൽ നാടകീയ രംഗങ്ങൾ. തൃണമൂൽ കോൺഗ്രസ് വിട്ട് ‘നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ’ രൂപീകരിച്ച 20 വിമത എം.പിമാർക്ക് ലോക്‌സഭാ സ്പീക്കർ പ്രത്യേക സിറ്റിംഗ് അനുവദിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ നിന്ന് പ്രതീകാത്മകമായി ഇറങ്ങിപ്പോയി. പിന്നീട് പ്രതിഷേധം രേഖപ്പെടുത്തിയ ശേഷം പ്രതിപക്ഷ നേതാക്കൾ യോഗത്തിലേക്ക് തിരിച്ചെത്തി.(Opposition Walkout All Party Meeting Over Rebel TMC MPs NCPI Seating Row Lok Sabha Speaker)
കേന്ദ്ര സർക്കാരും സ്പീക്കറും കൂറുമാറ്റ നിരോധന നിയമങ്ങൾ കാറ്റിൽപ്പറത്തുകയാണെന്ന് ടി.എം.സി എം.പി മഹുവാ മൊയ്ത്ര ആരോപിച്ചു. കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഡി.എം.കെ, ജെ.എം.എം, ആം ആദ്മി പാർട്ടി, നാഷണൽ കോൺഫറൻസ്, ഇടതുപക്ഷ പാർട്ടികൾ, ശിവസേന (യു.ബി.ടി) എന്നിവരുൾപ്പെടെയുള്ള മുഴുവൻ പ്രതിപക്ഷവും ഒന്നിച്ചാണ് യോഗം ബഹിഷ്‌കരിച്ചത്. ടേബിൾ ഓഫീസിന്റെ പട്ടികപ്രകാരം തൃണമൂൽ കോൺഗ്രസിന് 28 എം.പിമാരാണുള്ളത്. വിമതരായ 20 പേരുടെ ലയനം സ്പീക്കർ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും അവർക്കെതിരെയുള്ള അയോഗ്യതാ ഹർജികൾ നിലവിൽ തീർപ്പുകൽപ്പിക്കാതെ കിടക്കുകയാണെന്നും മഹുവാ മൊയ്ത്ര ചൂണ്ടിക്കാട്ടി.
91-ാം ഭരണഘടനാ ഭേദഗതിക്ക് ശേഷം സഭയ്ക്കുള്ളിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ നിയമപരമായി വ്യവസ്ഥയില്ല. ഈ സാഹചര്യത്തിൽ ഏത് അടിസ്ഥാനത്തിലാണ് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ഈ വിമതരെ യോഗത്തിലേക്ക് ക്ഷണിച്ചതെന്ന് മഹുവാ മൊയ്ത്ര ചോദിച്ചു. ടി.എം.സി മുതിർന്ന നേതാവ് സൗഗത റോയിയും ഈ നീക്കത്തെ ശക്തമായി എതിർത്തു. സ്പീക്കർ ഔദ്യോഗികമായി അംഗീകരിക്കാത്ത ഒരു പാർട്ടിയെ സർവ്വകക്ഷി യോഗത്തിൽ പങ്കെടുപ്പിച്ചത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഔദ്യോഗിക ക്ഷണം ലഭിച്ചതുകൊണ്ടാണ് തങ്ങൾ യോഗത്തിൽ പങ്കെടുത്തതെന്ന് എൻ.സി.പി.ഐ നേതാവും മുൻ ടി.എം.സി പാർലമെന്ററി പാർട്ടി നേതാവുമായ സുദീപ് ബന്ദോപാധ്യായ പറഞ്ഞു. 20 എം.പിമാരുള്ള പുതിയ പാർട്ടിയെ പ്രതിനിധീകരിച്ചാണ് തങ്ങൾ എത്തിയത്. സഭ സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും, മതേതരത്വത്തിലും വർഗീയ സൗഹാർദ്ദത്തിലും അധിഷ്ഠിതമായാണ് തങ്ങളുടെ പുതിയ പാർട്ടി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമത എം.പിമാരുടെ പദവിയെച്ചൊല്ലിയുള്ള തർക്കം വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടു മുൻപ് ഭരണ-പ്രതിപക്ഷ പോര് കടുപ്പിച്ചിരിക്കുകയാണ്.
Story Summary
Opposition parties including Congress, SP, and DMK staged a symbolic walkout from the pre-Monsoon Session all-party meeting in New Delhi. The protest, led by TMC MP Mahua Moitra, challenged Lok Sabha Speaker’s decision to allot separate seating for 20 rebel TMC MPs who formed the Nationalist Citizens Party of India (NCPI), while their disqualification petitions remain pending.


