ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ സൈന്യത്തിന്റെ പ്രകോപനം തുടരുന്നു. ബുധനാഴ്ച പുലർച്ചെ ഒമാൻ തീരത്തിന് സമീപം വെച്ച് ഒരു വാണിജ്യ കപ്പലിന് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ് വെടിയുതിർത്തു. ആക്രമണത്തിൽ കപ്പലിന്റെ കമാൻഡ് സെന്ററിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി സ്ഥിരീകരിച്ചു.(Iran’s firing on commercial ship in the Strait of Hormuz, World concerned)
കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നും വലിയ തീപിടുത്തമോ എണ്ണച്ചോർച്ചയോ ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ആക്രമിക്കപ്പെട്ട കപ്പലിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കയുടെ ഉപരോധം നീക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ പുതിയ നീക്കം.
കഴിഞ്ഞ ശനിയാഴ്ച രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം നടത്തിയ ആക്രമണം നയതന്ത്ര തലത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യൻ പതാക വഹിച്ച കപ്പലുകളെ തടഞ്ഞുനിർത്തി വെടിയുതിർത്ത നടപടിയിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധമറിയിക്കാൻ വിദേശകാര്യ മന്ത്രാലയം ഇറാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി. സമുദ്ര വ്യാപാര പാതകളിലെ ഇത്തരം പ്രകോപനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

