ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന രണ്ട് ചരക്കുകപ്പലുകൾ ഇറാൻ സൈന്യം പിടിച്ചെടുത്തു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് പുറപ്പെട്ട കപ്പലടക്കമാണ് ഇറാൻ നാവികസേന നിയന്ത്രണത്തിലാക്കിയത്. മുഖംമൂടി ധരിച്ച കമാൻഡോകൾ അതിവേഗ ബോട്ടുകളിൽ കപ്പലിനെ പിന്തുടരുന്നതിന്റെയും വെടിയുതിർത്ത ശേഷം കപ്പലിൽ അതിക്രമിച്ച് കയറുന്നതിന്റെയും ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു.(How masked Iranian commandos seized India-bound ship in Hormuz)
ദുബായിൽ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് വരികയായിരുന്ന ലിബീരിയൻ പതാക വഹിച്ച ‘എപ്പാമിനോണ്ടാസ്’, പനാമ പതാക വഹിച്ച ‘എംഎസ്സി ഫ്രാൻസെസ്ക’ എന്നീ കപ്പലുകളാണ് പിടിക്കപ്പെട്ടത്. അതിവേഗ ബോട്ടുകളിൽ എത്തിയ ഇറാന്റെ റെവല്യൂഷണറി ഗാർഡ് കമാൻഡോകൾ എപ്പാമിനോണ്ടാസ് കപ്പലിന്റെ കൺട്രോൾ സെന്ററിന് നേരെ വെടിയുതിർക്കുകയും ഗ്രനേഡുകൾ എറിയുകയും ചെയ്തു. കപ്പലിന് ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ജീവനക്കാർക്ക് പരിക്കില്ല.
കപ്പലിലെ വൈഫൈ ബന്ധം വിച്ഛേദിച്ച ശേഷം ഏണികൾ ഉപയോഗിച്ച് മുകളിൽ കയറിയ സൈനികർ എൻജിൻ റൂമടക്കം നിയന്ത്രണത്തിലാക്കുകയായിരുന്നു. രണ്ട് കപ്പലുകളെയും ഇറാന്റെ തീരത്തേക്ക് മാറ്റിയിട്ടുണ്ട്. കപ്പലുകൾക്ക് ആവശ്യമായ അനുമതി പത്രങ്ങൾ ഇല്ലായിരുന്നുവെന്നും നാവിഗേഷൻ സംവിധാനങ്ങളിൽ കൃത്രിമം കാട്ടി സമുദ്ര സുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയെന്നുമാണ് ഇറാന്റെ വിശദീകരണം. ഹോർമുസിലെ സമാധാന അന്തരീക്ഷം തകർക്കുന്ന നീക്കങ്ങൾ തങ്ങളുടെ ‘റെഡ് ലൈൻ’ ആണെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഹോർമുസിലെ ഉപരോധം ലംഘിക്കാൻ ശ്രമിച്ച രണ്ട് ഇറാനിയൻ കപ്പലുകൾ യുഎസ് നാവികസേന നേരത്തെ പിടിച്ചെടുത്തിരുന്നു. ഇറാന്റെ നാവികശേഷി തകർന്നെന്ന ട്രംപിന്റെ അവകാശവാദങ്ങൾക്കിടെയാണ് ഇറാന്റെ കരുത്തുറ്റ ‘മൊസ്കിറ്റോ ഫ്ലീറ്റ്’ ഉപയോഗിച്ചുള്ള ഈ അപ്രതീക്ഷിത ആക്രമണം.

