റിയാദ്: ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തി ഇറാൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം തടയാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിൽ സഖ്യകക്ഷിയായ സൗദി അറേബ്യ ആശങ്ക അറിയിച്ചു. യുഎസ് നടപടി മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നും എണ്ണ-വാതക ഉൽപ്പാദക രാജ്യങ്ങളെ ഇത് വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിടുമെന്നും സൗദി വിലയിരുത്തുന്നു.(Hormuz blockade, Saudi Arabia concerned about US move)
ഉപരോധം അവസാനിപ്പിച്ച് സമാധാന ചർച്ചകളിലേക്ക് മടങ്ങാൻ ട്രംപ് ഭരണകൂടത്തിന് മേൽ സൗദി അറേബ്യ സമ്മർദ്ദം ചെലുത്തുന്നതായാണ് റിപ്പോർട്ടുകൾ. ഇറാനിയൻ തുറമുഖങ്ങൾ തടയുന്നത് അവരെ പ്രകോപിപ്പിക്കുമെന്നും പകരം സൗദിയുടെ എണ്ണ കയറ്റുമതിക്ക് നിർണ്ണായകമായ ചെങ്കടലിലെ ‘ബാബ് അൽ-മന്ദേബ്’ കടലിടുക്ക് ഇറാൻ ഉപരോധിച്ചേക്കുമെന്നും റിയാദ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി.
യമനിലെ ഇറാന്റെ സഖ്യകക്ഷികളായ ഹൂതികളുടെ നിയന്ത്രണത്തിലുള്ള ബാബ് അൽ-മന്ദേബ് പാത കൂടി അടയ്ക്കപ്പെട്ടാൽ സൗദിയുടെ എണ്ണ വിതരണ ശൃംഖല പൂർണ്ണമായും തകരും. ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സമ്മർദ്ദത്തിലാക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്. എന്നാൽ ഇത് അയൽരാജ്യങ്ങളുടെ സുരക്ഷാ കണക്കുകൂട്ടലുകളെയും ദീർഘകാല എണ്ണ തന്ത്രങ്ങളെയും അപകടത്തിലാക്കിയിരിക്കുകയാണ്. ആറ് ആഴ്ച നീണ്ട യുദ്ധത്തിന് ശേഷം, പൈപ്പ് ലൈൻ വഴി എണ്ണ എത്തിച്ച് പ്രതിദിനം ഏഴ് ദശലക്ഷം ബാരൽ എന്ന കയറ്റുമതി നിലവാരത്തിലേക്ക് സൗദി തിരിച്ചെത്തിയിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ ഈ സ്ഥിതി തുടരാനാകുമോ എന്നതിൽ ആശങ്ക നിലനിൽക്കുന്നു.

