ടെഹ്‌റാൻ: ഇറാൻ തങ്ങളുടെ ആണവ ശേഖരം അമേരിക്കയ്ക്ക് കൈമാറാൻ സമ്മതിച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തള്ളി ഇറാൻ ഭരണകൂടം. സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറുന്നതിനെക്കുറിച്ച് യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നും ട്രംപിന്റേത് വെറും അവകാശവാദം മാത്രമാണെന്നും ഒട്ടകം സ്വപ്നം കാണുന്നത് പോലെയാണെന്നും ഇറാൻ പ്രതികരിച്ചു.(Another lie, no talks on transferring nuclear materials, Iran rejects Trump’s claim)
ആണവ വസ്തുക്കൾ അമേരിക്കയ്ക്ക് കൈമാറുന്നതിനെക്കുറിച്ച് ഒരു ഘട്ടത്തിലും ചർച്ച ചെയ്തിട്ടില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ട്രംപിന്റെ പ്രസ്താവന വെറുമൊരു നുണ മാത്രമാണെന്നും ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും മറ്റൊരു ഇറാൻ പ്രതിനിധി അറിയിച്ചു. ഇറാന്റെ നിബന്ധനകൾ പൂർണ്ണമായും അംഗീകരിച്ചാൽ മാത്രമേ ചർച്ചകളുമായി മുന്നോട്ട് പോകൂ എന്നും ടെഹ്‌റാൻ വ്യക്തമാക്കി.
ആറാഴ്ച നീണ്ട സൈനിക നീക്കങ്ങൾക്കും സംഘർഷങ്ങൾക്കും ശേഷം ഇരുരാജ്യങ്ങളും ഒരു കരാറിനോട് അടുക്കുകയാണെന്നാണ് വൈറ്റ് ഹൗസിൽ ട്രംപ് അവകാശപ്പെട്ടത്. ആണവായുധ നിർമ്മാണത്തിന് ഉപയോഗിക്കാൻ സാധിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് തിരികെ നൽകാൻ ഇറാൻ സമ്മതിച്ചുവെന്ന് ട്രംപ് പറഞ്ഞു. ഒരു നിശ്ചിത കാലയളവിലേക്ക് മാത്രമുള്ള നിയന്ത്രണമല്ല, മറിച്ച് ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്ന ശാശ്വതമായ കരാറാണ് താൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ ഒപ്പിടുകയാണെങ്കിൽ താൻ പാകിസ്താനിലെ ഇസ്ലാമാബാദിലേക്ക് പോകാൻ തയ്യാറാണെന്നും ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അമേരിക്കൻ പ്രസിഡന്റ് വലിയ ശുഭപ്രതീക്ഷ പ്രകടിപ്പിക്കുമ്പോഴും ഇറാൻ നൽകുന്ന പ്രതികരണം ചർച്ചകളുടെ പരാജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. വാഷിംഗ്ടൺ ചർച്ചകളിൽ വലിയ പുരോഗതി അവകാശപ്പെടുമ്പോൾ, ഇറാന്റെ നിലപാടുകളിൽ മാറ്റമില്ലെന്നാണ് ടെഹ്‌റാനിൽ നിന്നുള്ള റിപ്പോർട്ടുകൾ. തങ്ങൾ മുന്നോട്ടുവെച്ച കർശനമായ ഉപാധികൾ പാലിക്കാതെ ഒരു കരാറിനും തയ്യാറല്ലെന്നാണ് ഇറാൻ പറയുന്നത്.

