ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും നേർക്കുനേർ വരുമെന്ന ചിത്രം തെളിഞ്ഞപ്പോൾ മുതൽ ഫുട്ബോൾ ലോകം കാത്തിരുന്നത് രണ്ട് തലമുറകളുടെ പോരാട്ടത്തിനായിരുന്നു. കളിക്കളത്തിൽ ലയണൽ മെസിയും ലമീൻ യമാലും നേർക്കുനേർ വന്നതിനേക്കാൾ, ഫൈനൽ വിസിലിന് ശേഷം മൈതാനത്ത് അരങ്ങേറിയ ഇരുവരുടെയും വൈകാരിക നിമിഷമാണ് ഇപ്പോൾ ഫുട്ബോൾ പ്രേമികളുടെ മനംകവരുന്നത്. മത്സരത്തിന് ശേഷം മെസിക്കരികിലേക്ക് ഓടിയെത്തി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന പത്തൊൻപതുകാരൻ യമാലിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുകയാണ്.(Lionel Messi And Lamine Yamal Hug After Spain Defeats Argentina In FIFA World Cup Final)
39-കാരനായ മെസിയും 19-കാരനായ യമാലും ബാഴ്സലോണയുടെ ‘ലാ മാസിയ’ അക്കാദമിയിലൂടെ വളർന്നുവന്നവരാണ്. ഇരുവരും തമ്മിൽ കളിസ്ഥലത്തിനപ്പുറം വലിയൊരു ആത്മബന്ധത്തിന്റെ കഥയുമുണ്ട്. 2007-ൽ യുണിസെഫിന്റെ (UNICEF) ഫോട്ടോഷൂട്ടിനായി ബാഴ്സലോണയുടെ നൗകാംപ് സ്റ്റേഡിയത്തിൽ വെച്ച് എടുത്ത ഒരു ചിത്രം അടുത്തിടെ വൈറലായിരുന്നു. അന്ന് 20 വയസ്സ് മാത്രം പ്രായമുള്ള യുവതാരം ലയണൽ മെസി, ബാത്ത് ടബ്ബിലെ വെള്ളത്തിൽ കിടക്കുന്ന അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞിനെ കുളിപ്പിക്കുന്നതായിരുന്നു ആ ചിത്രം. അന്ന് മെസിയുടെ കൈകളിലിരുന്ന് കളിച്ച ആ കുഞ്ഞ് മറ്റാരുമല്ല, ഇന്നത്തെ സ്പാനിഷ് സൂപ്പർ താരം ലമീൻ യമാലായിരുന്നു. ചരിത്രപരമായ ആ പശ്ചാത്തലം ഉള്ളതുകൊണ്ടുതന്നെയാണ് ലോകകപ്പ് ഫൈനൽ വേദിയിലെ ഇവരുടെ നേർക്കുനേർ പോരാട്ടത്തിന് മാറ്റുകൂടിയത്.
അധികസമയത്തിന്റെ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഏക ഗോളിന്റെ ബലത്തിൽ അർജന്റീനയെ വീഴ്ത്തി സ്പെയിൻ തങ്ങളുടെ ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കിരീടം ചൂടി. യമാൽ വരുന്നത് കണ്ട് എഴുന്നേറ്റ മെസി അയാളെ ചേർത്തുപിടിക്കുകയും ഇരുവരും കുറച്ചുനേരം സംസാരിക്കുകയും ചെയ്തു. മെസിക്ക് നിരാശയോടെ മടങ്ങേണ്ടി വന്നപ്പോൾ, കന്നി ലോകകപ്പിൽ തന്നെ കിരീടം നേടാനുള്ള ഭാഗ്യം 19-ാം വയസ്സിൽ യമാലിനെ തേടിയെത്തി.
Story Summary
Following Spain’s 1-0 victory over Argentina in the 2026 FIFA World Cup final, a heartwarming moment between Lionel Messi and Lamine Yamal went viral on social media. The hug marked a symbolic passing of the torch between two generations connected since 2007, when a 20-year-old Messi posed with a 5-month-old Yamal for a charity photoshoot.


