ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ ആവേശകരമായ കലാശപ്പോരാട്ടം നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ മത്സരം അധിക സമയത്തേക്ക് (Apain vs Argentina world cup 2026 final) നീണ്ടു. മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനും നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയും തമ്മിൽ കടുത്ത പോരാട്ടമാണ് കാഴ്ചവെക്കുന്നത്. എന്നാൽ നിശ്ചിത സമയത്തും ഇൻജുറി ടൈമിലും സ്പാനിഷ് പോസ്റ്റ് ലക്ഷ്യമാക്കി ഒരു ഷോട്ട് പോലും ഉതിർക്കാൻ അർജന്റീനൻ മുന്നേറ്റനിരയ്ക്ക് സാധിച്ചില്ല എന്നത് ആരാധകരെ നിരാശരാക്കി.
മത്സരത്തിലുടനീളം സ്പെയിൻ മധ്യനിര പതിവുപോലെ പന്തടക്കത്തിലും പാസിങ്ങിലും മികച്ച നിലവാരം പുലർത്തിയപ്പോൾ, ശാരീരികക്ഷമതയ്ക്ക് മുൻഗണന നൽകിയുള്ള കളിശൈലിയാണ് അർജന്റീന സ്വീകരിച്ചത്. സ്പാനിഷ് മധ്യനിരയെ തങ്ങളുടെ ബോക്സിലേക്ക് അനായാസം കടന്നു കയറാൻ അനുവദിക്കാതിരിക്കാൻ അർജന്റീനൻ പ്രതിരോധം ശ്രദ്ധിച്ചെങ്കിലും, ആദ്യ പകുതിയിൽ അവർക്ക് പൂർണ്ണമായും പതറേണ്ടി വന്നു. ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലുമുതിർക്കാൻ ലയണൽ മെസിക്കും സംഘത്തിനും കഴിഞ്ഞിരുന്നില്ല.
നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റുകളിൽ കളി കൂടുതൽ നാടകീയമായി മാറി. 93-ാം മിനിറ്റിൽ അർജന്റീനയുടെ മധ്യനിര താരം എൻസോ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡും കണ്ട് പുറത്തുപോയത് അർജന്റീനയ്ക്ക് കനത്ത തിരിച്ചടിയായി മാറി. ഇതോടെ 10 പേരുമായാണ് നിലവിൽ അർജന്റീന അധിക സമയത്ത് പോരാടുന്നത്. സ്പെയിൻ കളിയിൽ പൂർണ്ണ ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും ഇരുടീമുകളുടെയും ഗോൾകീപ്പർമാരുടെ മികച്ച പ്രകടനമാണ് കളി ഗോൾരഹിതമായി നിലനിർത്തുന്നത്.
Story Summary: The 2026 FIFA World Cup final between Spain and Argentina has headed into extra time after finishing 0-0 in regular time. Argentina struggled to register a single shot on target during the 90 minutes and was reduced to 10 men after midfielder Enzo Fernandez received a red card in stoppage time.


