കൊച്ചി: കേരള ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് മറികടന്ന് ‘ദ കേരള സ്റ്റോറി 2’ സിനിമയ്ക്കായി നടത്തിയ ടിക്കറ്റ് ബുക്കിങ് തുക നിർമ്മാതാക്കൾ തിരികെ നൽകി. നിർമ്മാതാക്കൾ പണം തിരികെ നൽകിയ പശ്ചാത്തലത്തിൽ, അവർക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകില്ല.(The Kerala Story 2, Producers refund ticket booking charge)
കേരളത്തിന്റെ മതേതര പ്രതിച്ഛായയെ വികൃതമാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ റിലീസ് ഹൈക്കോടതി 15 ദിവസത്തേക്ക് തടഞ്ഞിരുന്നു. എന്നാൽ ഈ ഉത്തരവ് നിലനിൽക്കെത്തന്നെ ചില തിയേറ്ററുകളിൽ ഉച്ചയ്ക്ക് 12 മണിക്ക് ശേഷമുള്ള ഷോകൾക്കായി ബുക്കിങ് ആരംഭിച്ചത് വലിയ നിയമവിവാദങ്ങൾക്ക് വഴിതുറന്നു. കേരളത്തെ മതഭ്രാന്തിന്റെയും വർഗീയതയുടെയും നാടായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സെൻസർ ബോർഡ് അനുമതി പുനഃപരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഹൈക്കോടതി വിധി ലംഘിച്ചെന്ന് കാട്ടി ഹർജിക്കാർ കോടതിയലക്ഷ്യ നടപടിക്ക് ഒരുങ്ങിയതോടെയാണ് നിർമ്മാതാക്കൾ ബുക്കിങ് റദ്ദാക്കാൻ തയ്യാറായത്. ചിത്രത്തിലൂടെ മതസ്പർധ വളർത്താൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.

