കൊച്ചി: തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡന, സാമ്പത്തിക തട്ടിപ്പ് പരാതികൾ പൂർണ്ണമായും വ്യാജമാണെന്ന് നടൻ ഷിയാസ് കരീം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ആരോപണങ്ങൾക്ക് മറുപടി നൽകിയത്. പരാതി നൽകിയ സ്ത്രീക്ക് 60 വയസ്സുണ്ടെന്നും തന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണെന്നും ഷിയാസ് വ്യക്തമാക്കി.(That woman is my mother’s age, Shiyas Kareem denies allegations)
View this post on Instagram
പരാതിക്കാരി തന്റെ അമ്മയുടെയും ഭാര്യയുടെയും സഹോദരിയുടെയും കൈവശം നിന്ന് സ്വർണ്ണവും പണവും വാങ്ങിയിട്ടുണ്ടെന്ന് ഷിയാസ് ആരോപിച്ചു. കുടുംബപരമായ ചില വ്യക്തിപരമായ കാര്യങ്ങളിൽ ഇവർ ഇടപെട്ടതോടെയാണ് സ്വർണ്ണം വാങ്ങിയ വിവരം താൻ അറിയുന്നത്. ബിസിനസ് വാഗ്ദാനം നൽകി കോടികൾ പറ്റിച്ചു എന്നാരോപിച്ച് ഇവർ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയിരുന്നു. ഇതിനെതിരെ താൻ നിയമനടപടി സ്വീകരിക്കുകയും അവർക്ക് നോട്ടീസ് അയക്കുകയും ചെയ്തതിലുള്ള വൈരാഗ്യമാണ് പുതിയ പരാതിക്ക് പിന്നിലെന്നും ഷിയാസ് പറഞ്ഞു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഷിയാസ് ചൂണ്ടിക്കാട്ടി. “എന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷമാകാറായി. എനിക്കൊരു കുഞ്ഞുണ്ട്. മാന്യമായാണ് ഞാൻ ജീവിക്കുന്നത്. അമ്മയുടെ പ്രായമുള്ള സ്ത്രീയെ പീഡിപ്പിക്കേണ്ട സാഹചര്യം എനിക്കില്ല. എന്റെ വിവാഹത്തിനും റിസപ്ഷനുമെല്ലാം പങ്കെടുത്ത വ്യക്തിയാണവർ,” താരം വ്യക്തമാക്കി. നേരത്തെയും സമാനമായ ഒരു വ്യാജ പരാതിക്കെതിരെ താൻ പോരാടി വിജയിച്ചിട്ടുണ്ടെന്നും ഇത്തവണയും നിയമപരമായി മുന്നോട്ട് പോകുമെന്നും ഷിയാസ് പറഞ്ഞു. കേരള പോലീസിലും കോടതിയിലും തനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. കുടുംബവും തന്നെ സ്നേഹിക്കുന്നവരും ഒപ്പമുണ്ടെന്നും എന്ത് പ്രശ്നം വന്നാലും തലയുയർത്തിപ്പിടിച്ച് നേരിടുമെന്നും ഷിയാസ് കരീം വീഡിയോയിൽ കൂട്ടിച്ചേർത്തു.

