കൊച്ചി: ‘കേരള സ്റ്റോറി’ രണ്ടാം ഭാഗം പ്രദർശിപ്പിക്കുന്നതിന് മുൻപ് സിനിമ കണ്ട് വിലയിരുത്താനുള്ള ഹൈക്കോടതി തീരുമാനത്തിനെതിരെ നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ രംഗത്ത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അനുമതി നൽകിയ സിനിമ കണ്ട് വിലയിരുത്താൻ കോടതിക്ക് പരിമിതമായ അധികാരമേ ഉള്ളൂവെന്നും അത് സെൻസർ ബോർഡിന് പകരമാകില്ലെന്നും നിർമ്മാതാവ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.(Producer opposes High Court screening of The Kerala Story 2)
സിനിമ കണ്ട് അനുമതി നൽകാനുള്ള ഏക അധികാര കേന്ദ്രം സെൻസർ ബോർഡാണ്. വിദഗ്ധർ സിനിമ കണ്ട് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് പ്രദർശനാനുമതി നൽകിയത്. സെൻസർ ബോർഡ് തീരുമാനത്തിൽ പ്രഥമദൃഷ്ട്യാ പിഴവില്ലെങ്കിൽ സിനിമ സ്റ്റേ ചെയ്യാൻ കോടതിക്ക് കഴിയില്ല. രാജ്യത്താകെ 1,800 തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ, മാർക്കറ്റിംഗ് ജോലികൾ പൂർത്തിയായി. റിലീസിന് തൊട്ടുമുൻപുള്ള സ്റ്റേ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും.
ഹർജി നൽകിയ വ്യക്തി സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും പ്രതിനിധീകരിക്കുന്നില്ല. അതിനാൽ ഇത്തരമൊരു ഹർജിയുമായി കോടതിയെ സമീപിക്കാൻ അവർക്ക് അവകാശമില്ല. സിനിമയിൽ കൃത്യമായ നിഷേധക്കുറിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കേരളത്തിലെ സ്ത്രീകളുടെ മാത്രം കഥയല്ല, മറിച്ച് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ അതിരുകൾക്ക് പുറത്തേക്ക് നീളുന്ന പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. അതിനാലാണ് ‘ഗോസ് ബിയോണ്ട്’ എന്ന് പേരിനൊപ്പം ചേർത്തതെന്നും നിർമ്മാതാവ് വിശദീകരിച്ചു.
സിനിമ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന അവകാശവാദം ശരിയല്ലെന്നും ഉള്ളടക്കം എന്താണെന്ന് കൃത്യമായി തിരിച്ചറിയേണ്ടതുണ്ടെന്നും ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. കണ്ണൂർ സ്വദേശി നൽകിയ ഹർജി പരിഗണിച്ചാണ് ചിത്രം കണ്ട് വിലയിരുത്താൻ കോടതി തീരുമാനിച്ചത്.

