തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസിന്റെ നടപടികളിലുണ്ടായ വീഴ്ചയെക്കുറിച്ച് തിരുവനന്തപുരം ഡിസിപി അന്വേഷണം തുടങ്ങി. മ്യൂസിയം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയുടെ മൊഴി ഡിസിപി രേഖപ്പെടുത്തി. വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക് അറിയിച്ചു.(Investigation launched into police lapses in the car accident case involving Maniyanpilla Raju)
വ്യാഴാഴ്ച രാത്രി 11.30-ന് ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു അപകടം. മണിയൻപിള്ള രാജു ഓടിച്ചിരുന്ന കാർ എതിർദിശയിൽ വന്ന ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തിന് ശേഷം കാർ നിർത്താതെ പോയി. രാത്രി തന്നെ കാർ കസ്റ്റഡിയിലെടുക്കാനോ നടനെ കണ്ടെത്താനോ പോലീസ് തയ്യാറായില്ല എന്നാണ് ആരോപണം. നടന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും അദ്ദേഹം വീട്ടിലില്ലെന്നുമുള്ള മറുപടിയാണ് പോലീസ് നൽകിയത്.
അപകടം നടന്ന ഉടൻ വൈദ്യപരിശോധന നടത്താതിരുന്നതിലൂടെ മദ്യപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള സാധ്യത പോലീസ് ഇല്ലാതാക്കിയെന്ന് ആക്ഷേപമുണ്ട്.
പോലീസ് നടപടികളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് എസ്എച്ച്ഒ ഡിസിപിക്ക് നൽകിയ മൊഴി. രാത്രി ഒരു മണിയോടെ തന്നെ നടപടികൾ ആരംഭിച്ചിരുന്നുവെന്നും സാങ്കേതിക കാരണങ്ങളാലാണ് കാർ കണ്ടെത്താൻ വൈകിയതെന്നും പോലീസ് ന്യായീകരിക്കുന്നു.




