തിരുവനന്തപുരം: നവകേരള സദസ്സിനിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരെ കടുത്ത കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം (Navakerala Sadas Alappuzha attack case). കേസിന്റെ വിശദമായ അന്വേഷണ റിപ്പോർട്ട് എസ്‌ഐടി ഡിജിപിക്ക് കൈമാറി. ഗൺമാൻമാരുടെ ഭാഗത്തുനിന്നുണ്ടായ മർദ്ദനം തികച്ചും ചട്ടവിരുദ്ധമാണെന്നും അവർക്ക് സംഭവത്തിൽ ഇടപെടേണ്ട യാതൊരു സാഹചര്യവുമില്ലായിരുന്നു എന്നുമാണ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
അനിൽ കുമാർ ഉൾപ്പെടെയുള്ള സുരക്ഷാ ജീവനക്കാരുടെ നടപടിയെ വെറുമൊരു ‘സുരക്ഷാ പ്രതിരോധമായി’ കാണാൻ കഴിയില്ലെന്നും, അത് കുറ്റകൃത്യമായി തന്നെ കണക്കാക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതികളായ ഗൺമാൻമാർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കടുത്ത ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ പൂർണ്ണമായും നിലനിൽക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ അന്തിമ വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട് സാക്ഷികളും ഇരകളുമടക്കം ഇരുപതോളം പേരുടെ വിശദമായ മൊഴി പോലീസ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇനി കേസിൽ ചോദ്യം ചെയ്യാനുള്ളത് പ്രതികളായ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ മാത്രമാണ്. അതേസമയം, പിടിയിലാകാൻ സാധ്യതയുള്ളതിനാൽ പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച ആലപ്പുഴ ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. കോടതിയുടെ തീരുമാനം വന്നതിന് ശേഷം പ്രതികൾക്ക് എസ്‌ഐടി ഔദ്യോഗികമായി നോട്ടീസ് നൽകി ചോദ്യം ചെയ്യാനായി വിളിപ്പിക്കും.
പ്രതിഷേധക്കാരെ മർദ്ദിക്കുന്നതിനിടയിൽ തങ്ങളുടെ യഥാർത്ഥ ചുമതലയായ വിഐപി സുരക്ഷയിൽ ഗൺമാൻമാർ കടുത്ത വീഴ്ച വരുത്തിയതായും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. പ്രോട്ടോക്കോൾ പ്രകാരം സുരക്ഷാസംഘം സദാസമയവും വിഐപിക്ക് (മുഖ്യമന്ത്രിക്ക്) ഒപ്പമുണ്ടാകണമെന്നാണ് നിയമം. എന്നാൽ കാറിൽ നിന്നും പുറത്തിറങ്ങി റോഡിലൂടെ ഓടിപ്പോയി പ്രതിഷേധക്കാരെ ലാത്തികൊണ്ട് മർദ്ദിച്ച സമയത്ത് ഈ സുരക്ഷാച്ചട്ടം പൂർണ്ണമായും ലംഘിക്കപ്പെട്ടുവെന്ന് എസ്‌ഐടി റിപ്പോർട്ടിൽ പ്രത്യേകം പറയുന്നു.
നവകേരള സദസ്സിന്റെ കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ഈ മർദ്ദനക്കേസിൽ പോലീസ് ഉദ്യോഗസ്ഥർക്ക് തന്നെ കടുത്ത തിരിച്ചടിയാകുന്നതാണ് നിലവിലെ അന്വേഷണ റിപ്പോർട്ട്.
Story Summary: The SIT submitted its investigation report to the DGP in the Navakerala Sadas assault case. The report states that the attack by the Chief Minister’s gunmen on Youth Congress workers in Alappuzha was illegal, a clear security breach, and that non-bailable charges, including attempt to murder, will stand.

