തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും ബിജെപി നേതാവുമായ ആർ. സുഗതന് (R Sugathan bjp councillor) നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്‌ട്രേറ്റ് (2) കോടതി ജാമ്യം അനുവദിച്ചു. വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്ന രണ്ട് കേസുകളിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം, കാപ്പ (KAAPA) ചുമത്തപ്പെട്ടിട്ടുള്ളതിനാൽ സുഗതന് തൽക്കാലം ജയിൽ മോചിതനാകാൻ കഴിയില്ല.
നേരത്തെ കാപ്പ കേസിൽ തടവിൽ കഴിയവേ സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തത് വലിയ വാർത്തയായിരുന്നു. ജനാധിപത്യം സംരക്ഷിക്കുക എന്നത് കോടതിയുടെ കടമയാണെന്നും, അസാധാരണ സാഹചര്യങ്ങളിൽ ജനവിധി മാനിക്കാൻ അസാധാരണ തീരുമാനങ്ങൾ എടുക്കാമെന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി നൽകിയത്. കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്.
ചട്ടവിരുദ്ധമായി ഒന്നിലധികം ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചൊല്ലിയതിനെ തുടർന്ന് മുൻപ് ഹൈക്കോടതി അസാധുവാക്കിയ സത്യപ്രതിജ്ഞകളിൽ ഒന്നായിരുന്നു വട്ടിയൂർക്കാവ് 20-ാം വാർഡ് കൗൺസിലറായ സുഗതന്റേത്. തുടർന്ന് പുനഃസത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കാപ്പ ചുമത്തി നാടുകടത്തൽ ഉത്തരവ് വരികയും വിയ്യൂർ ജയിലിലാകുകയും ചെയ്തത്. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ് സുഗതൻ കഴിയുന്നത്.
Story Summary: The Nedumangad Magistrate Court granted bail to Thiruvananthapuram Corporation BJP councillor R. Sugathan in two cases registered by Vattiyoorkavu police. However, he will remain in Viyyoor Central Jail as his KAAPA detention order is still in force.


