താനെ: സോഷ്യൽ മീഡിയയിൽ വ്യാജ ഐഡി നിർമ്മിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചതിയിൽപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ താനെ കോടതി ശിക്ഷിച്ചു (Thane POCSO Court Sentence). അഞ്ച് വർഷം കഠിനതടവിന് പുറമെ ഇയാൾ 2.3 ലക്ഷം രൂപ ഇരയായ പെൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി ഉത്തരവിട്ടു.
2024 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രഥമേഷ് ഒരു സ്ത്രീയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് നിർമ്മിച്ച് 14 വയസ്സുകാരിയുമായി സൗഹൃദത്തിലായി. പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ആവശ്യപ്പെട്ടു. സൈബർ സ്റ്റാക്കിംഗിലൂടെയും ബ്ലാക്ക്‌മെയിലിംഗിലൂടെയും പെൺകുട്ടിയെ ഇയാൾ മാനസികമായി തളർത്തി. യുവാവിന്റെ ഭീഷണി സഹിക്കവയ്യാതെ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പ്രതി കുട്ടിയുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്തതായും പകലും രാത്രിയും സോഷ്യൽ മീഡിയയിലൂടെ പിന്തുടർന്ന് പെൺകുട്ടിയെ സ്വന്തം താളത്തിനൊത്ത് തുള്ളിച്ചതായും ജഡ്ജി നിരീക്ഷിച്ചു. ഇത്തരക്കാർക്ക് സമൂഹത്തിൽ കൃത്യമായ സന്ദേശം നൽകുന്നതിനായിട്ടാണ് കടുത്ത ശിക്ഷ നൽകുന്നതെന്ന് കോടതി വ്യക്തമാക്കി.
മഹാരാഷ്ട്ര സർക്കാരിന്റെ മനോധൈര്യ പദ്ധതി (Manodhairya Scheme) പ്രകാരം പെൺകുട്ടിക്ക് കൂടുതൽ സഹായങ്ങൾ നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി ശുപാർശ ചെയ്തു.
Story Summary: A special POCSO court in Thane has sentenced a 21-year-old dog trainer, Prathamesh Pravin Jadhav, to five years of rigorous imprisonment for online sexual harassment and blackmailing of a 14-year-old girl. Jadhav posed as a female on social media to befriend the victim and later threatened to viral her morphed images. The court also ordered him to pay ₹2.3 lakh as compensation to the victim, who had attempted suicide due to the trauma.

