കൊച്ചി: അവയവദാനത്തിന്റെ മറവിൽ വ്യാജരേഖകൾ ചമച്ച് കോടികളുടെ അവയവക്കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതി കാസർഗോഡ് സ്വദേശി നജീബ് പിടിയിലായി. ഒളിവിലായിരുന്ന ഇയാളെ എറണാകുളം റൂറൽ പോലീസ് ഗാസിയാബാദിൽ നിന്നാണ് പിടികൂടിയത്. മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ സംസ്ഥാനത്തിനകത്തും വിദേശത്തും നടന്ന വൻ ഇടപാടുകളെക്കുറിച്ച് നജീബിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.(Organ Trafficking, Main Accused Najeeb Arrested From Ghaziabad)
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ലക്ഷ്യമിട്ടായിരുന്നു നജീബിന്റെ പ്രവർത്തനം. ഏജന്റുമാർ വഴി ഇത്തരക്കാരെ കണ്ടെത്തി അവയവക്കച്ചവടത്തിനായി പ്രേരിപ്പിക്കും. ജനപ്രതിനിധികളുടെയും പോലീസിന്റെയും പേരിൽ വ്യാജ കത്തുകളും സർട്ടിഫിക്കറ്റുകളും നിർമ്മിച്ചാണ് ഇയാൾ നിയമതടസ്സങ്ങൾ മറികടന്നിരുന്നത്. കിഴക്കമ്പലത്തെ ഒരു ഫോട്ടോകോപ്പി കടയിൽ നിന്ന് ഇത്തരത്തിലുള്ള നിരവധി വ്യാജരേഖകൾ പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു.
വൃക്ക നൽകിയ വടക്കേക്കര സ്വദേശിനിയിൽ നിന്ന് ലഭിച്ച മൊഴിയാണ് കേസിലെ വഴിത്തിരിവായത്. വൃക്കയ്ക്കായി രോഗിയിൽ നിന്ന് 20 ലക്ഷം രൂപ വാങ്ങിയ സംഘം, അവയവം നൽകിയ യുവതിക്ക് നൽകിയത് 9 ലക്ഷം രൂപ മാത്രമാണ്. ബാക്കി 11 ലക്ഷം രൂപ നജീബും സംഘവും കമ്മീഷനായി തട്ടിയെടുത്തു. നജീബിന് കാസർകോട്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ശക്തമായ ശൃംഖലയുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക സമിതികൾ അവയവദാനത്തിന് അനുമതി നിഷേധിച്ചിട്ടും വ്യാജരേഖകൾ ഉപയോഗിച്ച് ആശുപത്രികളെ കബളിപ്പിച്ച് ശസ്ത്രക്രിയകൾ നടത്തിയെന്നാണ് പോലീസ് നിഗമനം.
Story Summary
The main accused in the organ trafficking case, Najeeb, was arrested from Ghaziabad by Ernakulam Rural Police. Operating under the guise of medical tourism, he allegedly used forged documents from officials to facilitate organ sales, taking massive commissions while targeting economically backward individuals.

