ഇടുക്കി: മേരിക്കുട്ടിയെയും മകൻ റെജിയെയും കൊലപ്പെടുത്തിയ കേസിൽ സജി അറസ്റ്റിലായതോടെ, എട്ടു വർഷം മുൻപ് ഇതേ കുടുംബത്തിൽ നിന്ന് കാണാതായ മാത്യു തോമസിന്റെ കേസും വീണ്ടും ചർച്ചയാകുന്നു. സംഭവത്തിൽ സജിക്ക് പങ്കുണ്ടോയെന്ന സംശയത്തിലാണ് ബന്ധുക്കളും പോലീസും.(Nedumkandam double murder, Investigation into the disappearance of accused’s father )
2018 മാർച്ച് മൂന്നിനാണ് മേരിക്കുട്ടിയുടെ ഭർത്താവ് മാത്യു തോമസിനെ കാണാതാകുന്നത്. ഭിന്നശേഷിക്കാരിയായ മകളുടെ ചികിത്സയ്ക്കായി കട്ടപ്പന വെള്ളയാംകുടിയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ഇദ്ദേഹം വീട്ടിൽ നിന്നിറങ്ങിയത്.
കാണാതായതിനെത്തുടർന്ന് മൂത്ത മകൻ റെജിയുടെ പരാതിയിൽ മാർച്ച് ഒൻപതിന് പോലീസ് കേസെടുത്തിരുന്നു. നെടുങ്കണ്ടത്ത് നിന്ന് ബസിൽ കയറിപ്പോകുന്നത് കണ്ടതായി അന്ന് വിവരങ്ങൾ ലഭിച്ചിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇതോടെ അന്വേഷണം വഴിമുട്ടുകയായിരുന്നു. അമ്മയെയും സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തിയ സജിയുടെ മാനസികനിലയും മുൻകാല സ്വഭാവവും പരിശോധിക്കുകയാണ്.

