ഇടുക്കി: അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി വീട്ടുപറമ്പിൽ കുഴിച്ചുമൂടിയ കേസിൽ അറസ്റ്റിലായ സജി കുറ്റം സമ്മതിച്ചു. കഴിഞ്ഞ ദിവസം വീടിന് സമീപത്തെ പറമ്പിൽ നിന്ന് പിടിയിലായ ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പച്ചടി സ്വദേശിനി മേരിക്കുട്ടി മാത്യു (70), മകൻ റെജി (48) എന്നിവരെയാണ് സജി കൊലപ്പെടുത്തിയതെന്നാണ് സൂചന.(Nedumkandam double murder, Accused Saji confesses to the crime)
ഈ മാസമാണ് മേരിക്കുട്ടിയെയും റെജിയെയും കാണാതാകുന്നത്. ഇതേക്കുറിച്ച് നാട്ടുകാർ തിരക്കിയപ്പോൾ സജി നൽകിയ പരസ്പരവിരുദ്ധമായ മറുപടികളാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന് മേരിക്കുട്ടിയുടെ മകൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിലാണ് വീട്ടുപറമ്പിൽ രണ്ട് മൃതദേഹങ്ങൾ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. തിരിച്ചറിയാൻ കഴിയാത്ത വിധം ജീർണ്ണിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.
പുതിയ സാഹചര്യത്തിൽ സജിയുടെ പിതാവ് മാത്യുവിന്റെ തിരോധാനം വീണ്ടും അന്വേഷിക്കാൻ പോലീസ് തീരുമാനിച്ചു. 2018-ൽ സമാനമായ സാഹചര്യത്തിലാണ് മാത്യുവിനെ കാണാതായത്. അന്ന് ഇതേക്കുറിച്ച് കാര്യമായ സൂചനകൾ ലഭിച്ചിരുന്നില്ല. മാത്യുവിന്റെ കാണാതാകലിന് പിന്നിലും സജിക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കും. കൊല്ലപ്പെട്ടത് മേരിക്കുട്ടിയും റെജിയും തന്നെയാണെന്ന് ഉറപ്പിക്കാനുള്ള നടപടികൾ ഇന്ന് പൂർത്തിയാകും.

