കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ സീപ്ലെയിൻ സർവീസിന് തുടക്കമാകുന്നു. സ്കൈഹോപ്പ് ഏവിയേഷന് സർവീസ് നടത്തുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി ലഭിച്ചു (India First Commercial Seaplane Service). രാജ്യത്തെ ആദ്യ വാണിജ്യ സീപ്ലെയിൻ ഓപ്പറേറ്റർ എന്ന പദവി ഇതോടെ സ്കൈഹോപ്പിന് സ്വന്തമായി. ആദ്യഘട്ടത്തിൽ ലക്ഷദ്വീപ് കേന്ദ്രീകരിച്ചായിരിക്കും സർവീസുകൾ നടക്കുക.
ലക്ഷദ്വീപിലെ അഞ്ച് ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനൊപ്പം ദ്വീപിനെ ഇന്ത്യൻ വൻകരയുമായും സീപ്ലെയിൻ വഴി ബന്ധിപ്പിക്കും. 19 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനമായിരിക്കും ഇതിനായി ഉപയോഗിക്കുക. നിലവിൽ ദ്വീപുകൾക്കിടയിലുള്ള യാത്രയ്ക്ക് ബോട്ടുകളെ ആശ്രയിക്കുന്നതിലെ കാലതാമസം ഇതോടെ ഒഴിവാകും.
വിമാനത്താവള നിർമ്മാണം പ്രായോഗികമല്ലാത്ത മലയോര മേഖലകൾക്കും തീരപ്രദേശങ്ങൾക്കും പുതിയ സർവീസ് വലിയ ആശ്വാസമാകും. മണിക്കൂറുകൾ നീളുന്ന യാത്ര മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാം. റിഷികേശിലെ ഗംഗാ തീരത്ത് കമ്പനി വിജയകരമായി പരീക്ഷണ പറക്കൽ നടത്തിയിരുന്നു. കടലിലും നദികളിലും തടാകങ്ങളിലും ഇറങ്ങാനും അവിടെനിന്ന് പറന്നുയരാനും സാധിക്കുന്ന സീപ്ലെയിനുകൾ എത്തുന്നതോടെ ലക്ഷദ്വീപ് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് വലിയ മുന്നേറ്റമുണ്ടാകും.
ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (AOC) ലഭിക്കുന്നതെന്നും ഇത് പ്രാദേശിക ഗതാഗത സൗകര്യങ്ങളിൽ വലിയ വിപ്ലവം സൃഷ്ടിക്കുമെന്നും സ്കൈഹോപ്പ് സ്ഥാപക അവാനി സിംഗ് പറഞ്ഞു. ലക്ഷദ്വീപിലെ വിമാനത്താവള പരിമിതികൾ മറികടക്കാൻ ഈ സർവീസ് സഹായകമാകും.
Summary: India is set to launch its first commercial seaplane service after SkyHop Aviation received DGCA clearance. The initial phase will focus on connecting five islands in Lakshadweep and linking them to the mainland. Using a 19-seater aircraft, this service aims to cut travel time significantly in areas with limited airport infrastructure, providing a boost to regional connectivity and tourism.

