ബീഡ് (മഹാരാഷ്ട്ര): ഒമ്പതാമത്തെ വിവാഹത്തിന് തൊട്ടുപിന്നാലെ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ കുപ്രസിദ്ധ തട്ടിപ്പ് സംഘം പോലീസ് പിടിയിലായി (Looteri Dulhan Beed). ‘ലൂട്ടേരി ദുൽഹൻ’ (കൊള്ളക്കാരിയായ വധു) എന്നറിയപ്പെടുന്ന യുവതിയും സംഘവുമാണ് ഇരയായ യുവാവിന്റെ പരാതിയെത്തുടർന്ന് കുടുങ്ങിയത്. വ്യാജ വിവാഹങ്ങളിലൂടെ ലക്ഷക്കണക്കിന് രൂപയും സ്വർണ്ണവും തട്ടിയെടുക്കുന്ന വൻ റാക്കറ്റാണ് ഇതോടെ പുറത്തുവന്നത്.
ബീഡിലെ ഉമാപൂർ ഗ്രാമവാസിയായ യുവാവാണ് ഈ സംഘത്തിന്റെ അവസാനത്തെ ഇരയായത്. സംഘത്തിലെ ഏജന്റുമാർ മുഖേനയാണ് വിവാഹാലോചന യുവാവിന് മുന്നിലെത്തിയത്. വിവാഹത്തിന്റെ പേരിൽ ലക്ഷക്കണക്കിന് രൂപ സംഘം ഇയാളിൽ നിന്ന് കൈക്കലാക്കി. എന്നാൽ വിവാഹശേഷം യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവാവ് നടത്തിയ രഹസ്യ അന്വേഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
ഏജന്റുമാർ വഴി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതോ വിവാഹം നടക്കാൻ പ്രയാസമുള്ളതോ ആയ യുവാക്കളെ കണ്ടെത്തി വലയിലാക്കും. തുടർന്ന് വിവാഹച്ചടങ്ങുകൾക്ക് പിന്നാലെ സ്വർണ്ണാഭരണങ്ങളും വൻ തുകയും കൈക്കലാക്കി വധു മുങ്ങുന്നതാണ് പതിവ്. പിടിയിലായ യുവതി ഇതിനോടകം എട്ടു തവണ ഇത്തരത്തിൽ വിവാഹം കഴിക്കുകയും ഓരോരുത്തരെയും വഞ്ചിക്കുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.
തട്ടിപ്പിന്റെ വ്യാപ്തി ബോധ്യപ്പെട്ട യുവാവ് ജില്ലാ പോലീസ് സൂപ്രണ്ടിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. പ്രതിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംഘത്തിലെ ഏജന്റുമാരെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി പോലീസ് അറിയിച്ചു. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ഇവർ സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്.
Story Summary: A notorious ‘Looteri Dulhan’ (robber bride) and her gang were busted in Beed district, Maharashtra, shortly after her ninth marriage. The scam came to light after the ninth husband grew suspicious of her behavior and investigated her past. The gang typically swindled grooms of lakhs of rupees and gold before the bride fled. Police have launched a search for other agents involved in the racket.

