കോഴിക്കോട്: മൂഴിക്കലിൽ നസ്രീനയെന്ന പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതകൾ നീക്കി പോലീസ്. വീട്ടിൽ നിന്ന് പുറത്താക്കിയതിലുള്ള പകയും മോഷണം പിടിക്കപ്പെട്ടതിലെ വിരോധവുമാണ് നസ്രീനയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്രതിയായ അദ്നാൻ കുറ്റകൃത്യത്തിന് ശേഷം ജീവനൊടുക്കിയതായും പോലീസ് വ്യക്തമാക്കുന്നു.(Kozhikode murder case, Police say accused was the one who threw Nasreena’s phones into the well)
പുലർച്ചെ 5.11-നാണ് നസ്രീനയുടെ മുത്തശ്ശി നസ്രീനയെ ഫോണിൽ വിളിച്ചത്. വീടിനുള്ളിൽ ആൾപ്പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നായിരുന്നു ഇത്. പിന്നീട് ബന്ധുക്കൾ വിളിച്ചപ്പോൾ ഫോൺ ലഭിച്ചില്ല. കൊലപാതകത്തിന് ശേഷം അദ്നാൻ നസ്രീനയുടെ രണ്ട് ഫോണുകളും സ്വന്തം ഫോണും കിണറ്റിൽ എറിയുകയായിരുന്നു. കിണറ്റിൽ നിന്ന് കണ്ടെടുത്ത നസ്രീനയുടെ ഫോണിൽ മുത്തശ്ശിയുടെ മിസ്സ്ഡ് കോൾ ഉണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.
കൃത്യം നടന്ന ദിവസം പുലർച്ചെ 5.15-ഓടെ വീടിന്റെ വർക്ക് ഏരിയയിലെ ഗ്രിൽ തുറക്കുന്നത് സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ വീട്ടിലെ ക്യാമറ അദ്നാൻ മുൻകൂട്ടി തിരിച്ചു വെച്ചിരുന്നതിനാൽ ദൃശ്യങ്ങൾ ലഭ്യമല്ല. കൃത്യത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി മൂന്ന് മൊബൈൽ ഫോണുകളും അദ്നാൻ വീട്ടിലെ കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. ഇവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. നസ്രീനയെ അപായപ്പെടുത്തിയ ശേഷം അദ്നാൻ മുറിയിൽ കയറി വാതിൽ അകത്ത് നിന്ന് പൂട്ടി. ബന്ധുക്കൾ നസ്രീനയെ ആശുപത്രിയിൽ എത്തിക്കുന്ന സമയത്ത് അദ്നാൻ മുറിക്കുള്ളിലായിരുന്നു. പിന്നീട് പോലീസ് നടത്തിയ പരിശോധനയിലാണ് അദ്നാൻ വായിൽ പായ്ക്കിംഗ് ടേപ്പ് ഒട്ടിച്ച് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

