താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ 31 കാരനായ സെയ്ബ് സുബൈർ അൻസാരിയെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ മീരാ റോഡ് സബർബിലെ വോക്കാർഡ് ആശുപത്രിക്ക് പിന്നിലുള്ള നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് സംഭവം നടന്നത്. മതപരമായ പ്രകോപനമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.(Knife attack on security personnel in Thane; Accused arrested)
നയനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രതിയായ അൻസാരി സുരക്ഷാ ഉദ്യോഗസ്ഥരിലൊരാളായ രാജ്‌കുമാർ മിശ്രയോട് ചില കാര്യങ്ങൾ ചോദിക്കുകയും തുടർന്നുണ്ടായ തർക്കത്തിനിടെ കത്തികൊണ്ട് കുത്തുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച മറ്റൊരു ഗാർഡായ സുബ്രതോ രമേഷ് സെന്നിനും കുത്തേറ്റു. പരിക്കേറ്റ മിശ്രയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇരുവരും വോക്കാർഡ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണത്തിന് മുൻപ് ഉദ്യോഗസ്ഥരിലൊരാളോട് ഇസ്‌ലാമിക കലിമ ചൊല്ലാൻ പ്രതി ആവശ്യപ്പെട്ടതായും അത് സാധിക്കാതെ വന്നതോടെ ആക്രമിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്. ആക്രമണം നടന്ന് 90 മിനിറ്റിനുള്ളിൽ തന്നെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പോലീസ് പിടികൂടി. എന്നാൽ പ്രതിയുടെ പശ്ചാത്തലവും സാഹചര്യങ്ങളും പരിഗണിച്ച് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന കേസ് ഏറ്റെടുത്തു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് കുറ്റകരമായ രേഖകളും വീഡിയോകളും കണ്ടെടുത്തതായി സൂചനയുണ്ട്. ഇത് ഒരു ‘ലോൺ വുൾഫ്’ മാതൃകയിലുള്ള നീക്കമാണോ എന്ന് എടിഎസ് പരിശോധിച്ച് വരികയാണ്.
മുംബൈയിലെ കുർള സ്വദേശിയായ അൻസാരി നിലവിൽ മീരാ റോഡിൽ തനിച്ചാണ് താമസം. ഉപരിപഠനത്തിനായി അമേരിക്കയിൽ പോയിരുന്ന ഇയാൾ 2019-ലാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ഇയാളുടെ വീട്ടിലും എടിഎസ് സംഘം പരിശോധന നടത്തി. ഭാരതീയ ന്യായ സംഹിതയിലെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് നയനഗർ പോലീസ് കേസെടുത്തിരിക്കുന്നത്.

