കണ്ണൂർ: പഴയങ്ങാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് മാരക രാസലഹരിയായ എംഡിഎംഎയുമായി (MDMA) രണ്ട് യുവാക്കൾ പിടിയിൽ (Kannur Pazhayangadi MDMA Arrest). പാപ്പിനിശ്ശേരി സ്വദേശി തഫ്സീർ, ചിറക്കൽ സ്വദേശി മുഹമ്മദ് മുഹ്സിൻ എന്നിവരെയാണ് പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. കാറിന്റെ എയർബാഗ് നീക്കം ചെയ്ത ഭാഗത്തും വസ്ത്രങ്ങൾക്കുള്ളിലുമായാണ് ഇവർ ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്.
പഴയങ്ങാടി ബസ് സ്റ്റാൻഡിന് സമീപം യുഡിഎഫിന്റെ (UDF) വിജയാഹ്ലാദ പ്രകടനത്തിനിടയിലാണ് പ്രതികൾ സഞ്ചരിച്ചിരുന്ന കാർ ഒരു ബൈക്കുമായി കൂട്ടിയിടിക്കുന്നത്. അപകടസ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ കാറിലുണ്ടായിരുന്ന തഫ്സീറിനോടും മുഹമ്മദ് മുഹ്സിനോടും പേരും വിലാസവും ചോദിച്ചപ്പോൾ ഇരുവരും പരിഭ്രമിച്ചു. പാന്റിന്റെ പോക്കറ്റിൽ എന്തോ ഒളിപ്പിക്കാൻ ശ്രമിച്ച ഇവരെ പോലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
തുടർന്ന് കാറിനുള്ളിൽ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ്, എയർബാഗ് നീക്കം ചെയ്ത ഭാഗത്ത് ഒളിപ്പിച്ച നിലയിൽ ബാക്കി ലഹരിമരുന്നും കണ്ടെത്തിയത്. പ്രതികളിൽ നിന്ന് 1.79 ഗ്രാം എംഡിഎംഎയും 24,000 രൂപയും പോലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം തളിപ്പറമ്പിൽ 66 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ എക്സൈസ് പിടികൂടിയതിന് പിന്നാലെയാണ് പഴയങ്ങാടിയിലും രാസലഹരി വേട്ട നടന്നിരിക്കുന്നത്. പ്രതികൾക്കെതിരെ എൻഡിപിഎസ് (NDPS) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
News Summary: Two youths were arrested with MDMA after the car they were traveling in met with an accident in Pazhayangadi, Kannur. The arrested individuals have been identified as Thafseer from Pappinisseri and Muhammed Muhsin from Chirakkal. The incident occurred near the Pazhayangadi bus stand when their car collided with a motorcycle during a UDF election victory rally. Becoming suspicious of their nervous behavior during questioning, the police searched them and discovered the contraband hidden inside their clothing and in the cavity where the car’s airbag had been removed. The police seized 1.79 grams of MDMA and ₹24,000 in cash from their possession.

