ജോധ്പൂർ: കൂട്ടബലാത്സംഗത്തിനും ബ്ലാക്ക്‌മെയിലിംഗിനും ഇരയായി മൂത്ത സഹോദരി ജീവനൊടുക്കിയതിന് പിന്നാലെ, പോലീസിൽ നിന്ന് നീതി ലഭിക്കാത്തതിൽ മനംനൊന്ത് ഇളയ സഹോദരിയും ജീവനൊടുക്കി. രാജസ്ഥാനിലെ ജോധ്പൂരിലാണ് മനസ്സാക്ഷിയെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും പ്രതികളെ സംരക്ഷിക്കുന്ന നിലപാടുമാണ് രണ്ട് പെൺകുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന ആരോപണത്തോടെ പ്രദേശത്ത് വൻ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.(Jodhpur gang rape case two sisters die by suicide after police inaction in Rajasthan)
കഴിഞ്ഞ മാർച്ച് 20-നാണ് മൂത്ത സഹോദരി ആദ്യമായി ആത്മഹത്യ ചെയ്യുന്നത്. മഹിപാൽ എന്നയാൾ പെൺകുട്ടിയെ കെണിയിൽ പെടുത്തുകയും രഹസ്യമായി അശ്ലീല ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. തുടർന്ന് മഹിപാലും ഇയാളുടെ കൂട്ടാളികളായ ശിവരാജ്, ഗോപാൽ, വിജാറാം, ദിനേഷ്, മനോജ്, പുഖ്രാജ് എന്നിവരുൾപ്പെടെ എട്ടോളം പേർ ചേർന്ന് കഴിഞ്ഞ നാല് വർഷമായി യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി നിരന്തരം പണം തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഈ പീഡനം താങ്ങാനാവാതെയാണ് മാർച്ച് 20-ന് യുവതി ജീവനൊടുക്കിയത്.
മൂത്ത സഹോദരിയുടെ മരണത്തിന് പിന്നാലെ നീതി ആവശ്യപ്പെട്ട് ഇളയ സഹോദരി ഏപ്രിൽ 11-ന് പോലീസിൽ പരാതി നൽകിയിരുന്നു. തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് ഇവർ പോലീസിന് മുന്നറിയിപ്പും നൽകി. പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതല്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായില്ല. ഇതിനിടെ പ്രതികൾ ഇളയ സഹോദരിക്ക് നേരെ തിരിയുകയും, ചേച്ചിയുടെ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇവരെയും ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. എഫ്.ഐ.ആർ നിലവിലിരിക്കെത്തന്നെ പ്രതികൾ തങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നതായും, പോലീസിന് തങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പ്രതികൾ വീരവാദം മുഴക്കിയിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്യാൻ അധികാരികൾ തയ്യാറാകാത്തതിനെ തുടർന്ന്, വെള്ളിയാഴ്ച പെൺകുട്ടി പ്രദേശത്തെ ഒരു വാട്ടർ ടാങ്കിന് മുകളിൽ കയറി ശക്തമായ പ്രതിഷേധം ഉയർത്തി. തുടർന്ന് ഇവർ വിഷം കഴിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ മരണപ്പെടുകയുമായിരുന്നു. ഈ മരണം രജപുത്ര സമുദായത്തിനിടയിലും പൊതുജനങ്ങൾക്കിടയിലും കടുത്ത പ്രകോപനത്തിന് കാരണമായിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രി മോർച്ചറിക്ക് മുന്നിൽ വൻ ജനക്കൂട്ടം തടിച്ചുകൂടി പ്രതിഷേധിച്ചു. അന്വേഷണത്തിലുടനീളം പ്രതികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്നും പോലീസിന്റെ ഒത്തുകളിയാണ് രണ്ട് ജീവനുകൾ നഷ്ടമാക്കിയതെന്നും മാർവാർ രാജ്പുത് സൊസൈറ്റി പ്രസിഡന്റ് ഹനുമാൻ സിങ് ഖാംഗ്ത ആരോപിച്ചു.
Story Summary
In a tragic incident in Jodhpur, Rajasthan, a younger sister died by suicide after consuming poison during a protest on a water tank, weeks after her elder sister took her own life due to continuous gang-rape and blackmail. The victim had filed an FIR naming eight individuals, including an E-Mitra center owner, accusing them of exploiting her late sister for four years and subsequently raping her as well. Mass protests erupted outside the MDM Hospital morgue, with community leaders accusing the police of protecting the accused.

