ന്യൂഡൽഹി: അമേരിക്കയിലെ ഫിലാഡൽഫിയയിൽ പിസ്സ ഡെലിവറി നടത്തുന്നതിനിടെ തെലങ്കാന സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. ഗുണ്ട്ലപോച്ചംപള്ളി സ്വദേശിയായ അൻഷുൽ കുഞ്ച (28) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. വ്യാജ ഓർഡർ നൽകി ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി അൻഷുലിനെ അജ്ഞാതൻ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.(Indian Youth Shot Dead In Philadelphia During Pizza Delivery Job)
വിദ്യാഭ്യാസത്തിനു ശേഷം അമേരിക്കയിൽ ജോലി ചെയ്യുകയായിരുന്നു അൻഷുൽ. വാരാന്ത്യങ്ങളിൽ വരുമാനം വർദ്ധിപ്പിക്കുന്നതിനായി പാർട്ട് ടൈമായി പിസ്സ ഡെലിവറി ജോലി ചെയ്തുവരികയായിരുന്നു. ശനിയാഴ്ച രാത്രി ഒരു ഡെലിവറി ഓർഡർ ലഭിച്ചതനുസരിച്ച് അൻഷുൽ നിശ്ചിത സ്ഥലത്തെത്തി. എന്നാൽ, അവിടെ എത്തിയ ഉടൻ അജ്ഞാതനായ ഒരാൾ അൻഷുലിന്റെ തല ലക്ഷ്യമാക്കി പലതവണ വെടിയുതിർക്കുകയായിരുന്നു. അക്രമി ഉടൻ തന്നെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
അൻഷുലിന്റെ കയ്യിലുണ്ടായിരുന്ന സാധനങ്ങളോ പണമോ അക്രമി കൈക്കലാക്കിയില്ല. അതിനാൽ ഇതൊരു മോഷണശ്രമമായിരുന്നില്ലെന്നും, വ്യക്തമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്നും സഹോദരി തൻവി ആരോപിച്ചു. അൻഷുലിനെ കൊലപ്പെടുത്താൻ വേണ്ടി മാത്രമായി തയ്യാറാക്കിയ ഒരു കെണിയായിരുന്നു ഈ ഓർഡറെന്നും അവർ പറഞ്ഞു. സംഭവ സമയത്ത് മുഖംമൂടി ധരിച്ച രണ്ട് അക്രമികളെ കണ്ടതായി പ്രദേശവാസികൾ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇടപെട്ടു. അൻഷുലിന്റെ കുടുംബവുമായി സംസാരിച്ചതായും മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാൻ സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അധികൃതർ അറിയിച്ചു. കുടുംബാംഗങ്ങൾ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. തന്റെ സഹോദരന്റെ വിയോഗത്തിൽ നീതി തേടുന്നതിനൊപ്പം, അമേരിക്കയിലേക്ക് മക്കളെ അയക്കുന്ന മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി തൻവി രംഗത്തെത്തി.
Story Summary
Anshul Kuncha, a 28-year-old Indian from Telangana working in the US, was shot dead in Philadelphia in an apparent setup involving a fake pizza delivery order. While local authorities are investigating the motive, his family alleges it was a targeted trap and has appealed for urgent assistance in repatriating his body to India.

