ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച ഉടൻ നവജാത ശിശുവിനെ ശുചിമുറിയുടെ ജനാലയിലൂടെ പുറത്തെറിഞ്ഞ സംഭവത്തിൽ പത്തൊൻപതുകാരിയായ അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി (Haripad Taluk Hospital newborn baby case). സംഭവത്തിൽ പെൺകുട്ടിക്കെതിരെ വധശ്രമത്തിനാണ് പൊലീസ് നിലവിൽ കേസെടുത്തിട്ടുള്ളത്. താൻ കാമുകനിൽ നിന്നാണ് ഗർഭിണിയായതെന്നും എന്നാൽ പിന്നീട് ഇയാളുമായി അകന്നുവെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. അവിവാഹിതയായ പെൺകുട്ടി പ്രസവവിവരം പുറത്തറിഞ്ഞാലുണ്ടാകുന്ന മാനഹാനി ഭയന്നാണ് കുഞ്ഞിനെ അപായപ്പെടുത്താൻ ശ്രമിച്ചതെന്നാണ് എഫ്.ഐ.ആറിൽ (FIR) വ്യക്തമാക്കുന്നത്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന പെൺകുട്ടി അവധി ദിവസങ്ങളിലാണ് നാട്ടിലെ വീട്ടിൽ എത്തിയിരുന്നത്. അതുകൊണ്ടുതന്നെ മകൾ ഗർഭിണിയാണെന്ന വിവരം മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു.
തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ കടുത്ത വയറുവേദനയെ തുടർന്നാണ് മാതാപിതാക്കൾ പെൺകുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ചൊവ്വാഴ്ച പുലർച്ചെയോടെ ശുചിമുറിയിൽ കയറിയ യുവതി പ്രസവിക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിന്റെ പൊക്കിൾക്കൊടി സ്വയം മുറിച്ചുമാറ്റിയ ശേഷം ശുചിമുറിയുടെ ജനാലയിലൂടെ താഴേക്ക് എറിയുകയായിരുന്നു.
ആശുപത്രി കെട്ടിടത്തിന് താഴെ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ ജീവനക്കാരാണ് ചോരക്കുഞ്ഞിനെ അടിയന്തരമായി രക്ഷപ്പെടുത്തിയത്. തുടർന്ന് പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം അമ്മയെയും കുഞ്ഞിനെയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ അമ്മയും കുഞ്ഞും വണ്ടാനം മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
Story Summary: Police have recorded the statement of a 19-year-old girl who threw her newborn baby out of a toilet window at Haripad Taluk Hospital. Facing attempt-to-murder charges, she stated she hid the pregnancy out of fear of social stigma after separating from her partner. Both mother and baby are undergoing treatment at Vandanam Medical College.

