ഇടുക്കി : നെടുങ്കണ്ടത്തെ പച്ചടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകമെന്ന് സംശയിക്കുന്ന സംഭവം പുറത്തുവന്നു. കാണാതായ മേരിക്കുട്ടിയുടെയും മകൻ റെജിയുടെയും മൃതദേഹങ്ങളാണ് വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് എന്നാണ് സംശയം. അഴുകിയ നിലയിലുള്ള മൃതദേഹങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ.(Body parts found in Idukki, Suspicion that mother and son were killed and buried; double murder suspected )
ഈ മാസം രണ്ടാം തീയതി മുതലാണ് മേരിക്കുട്ടിയെയും റെജിയെയും കാണാതായത്. ഇവരെ കാണാതായതിനെ തുടർന്ന് മകൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസും ഫോറൻസിക് സംഘവും വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിലാണ് ഒരു പുരുഷന്റെയും സ്ത്രീയുടേതുമായ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.
മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ നിലവിൽ കാണാനില്ല. ഇയാൾ ഒളിവിൽ പോയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽ മേരിക്കുട്ടിയും മക്കളായ റെജിയും സജിയുമാണ് താമസിച്ചിരുന്നത്. ഇവർ തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മേരിക്കുട്ടിയെയും റെജിയെയും കുറിച്ച് നാട്ടുകാർ ചോദിച്ചപ്പോൾ സജി പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയിരുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

