തായ്‌പേയ്: തായ്‌വാന് ആയുധങ്ങൾ വിൽക്കുന്ന ഏഴ് യൂറോപ്യൻ കമ്പനികൾക്ക് മേൽ ചൈന ഏർപ്പെടുത്തിയ ഉപരോധം തങ്ങളുടെ ആയുധശേഖരണത്തെ ബാധിക്കില്ലെന്ന് തായ്‌വാൻ. ഇത്തരം നടപടികൾ ചൈന മുൻപും സ്വീകരിച്ചിട്ടുണ്ടെന്നും തായ്‌വാന്റെ പ്രതിരോധ മന്ത്രി വെല്ലിംഗ്ടൺ കൂ പാർലമെന്റിൽ വ്യക്തമാക്കി (European Defence Cooperation With Taiwan). തായ്‌വാന് പ്രതിരോധ സാമഗ്രികൾ കൈമാറിയതിന് ഏഴ് യൂറോപ്യൻ കമ്പനികളെയാണ് ചൈന കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിൽ നാല് കമ്പനികൾ ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ളവയാണ്. ഈ കമ്പനികളുമായുള്ള കയറ്റുമതി ചൈന വെള്ളിയാഴ്ച നിരോധിച്ചിരുന്നു.
തായ്‌വാൻ പ്രധാനമായും ആയുധങ്ങൾ വാങ്ങുന്നത് അമേരിക്കയിൽ നിന്നാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യുദ്ധവിമാനങ്ങൾ പോലുള്ള വലിയ ആയുധങ്ങൾ യൂറോപ്പിൽ നിന്ന് തായ്‌വാൻ വാങ്ങിയിട്ടില്ല. അതിനാൽ ചൈനയുടെ പുതിയ നീക്കം തങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ചൈനയുടെ എതിർപ്പ് ഭയന്ന് പല യൂറോപ്യൻ രാജ്യങ്ങളും തായ്‌വാനുമായി പ്രതിരോധ ഇടപാടുകൾക്ക് മടിക്കുന്നുണ്ടെങ്കിലും, 2022-ലെ റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന് ശേഷം മധ്യ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ തായ്‌വാനോട് കൂടുതൽ അനുഭാവം പുലർത്തുന്നുണ്ട്.
വിദേശ രാജ്യങ്ങളിലേക്കുള്ള ആയുധ കയറ്റുമതി നിയന്ത്രണങ്ങൾ ജപ്പാൻ നീക്കിയ സാഹചര്യത്തിൽ തായ്‌വാൻ ജപ്പാനിൽ നിന്ന് ആയുധം വാങ്ങുമോ എന്ന ചോദ്യത്തിന്, നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ അത്തരമൊരു കരാറില്ലെന്ന് പ്രതിരോധ മന്ത്രി മറുപടി നൽകി. എന്നാൽ ഭാവിയിൽ ഇതിനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞതുമില്ല. തായ്‌വാനെ സ്വന്തം ഭൂപ്രദേശമായി കാണുന്ന ചൈന, ദ്വീപിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള ഏതൊരു വിദേശ നീക്കത്തെയും ശക്തമായി എതിർത്തുപോരുകയാണ്.
Summary: Taiwan’s Defence Minister Wellington Koo stated that Chinese sanctions on seven European companies for selling arms to the island will not affect Taipei’s ability to source weapons. China recently banned exports to these firms, including four from the Czech Republic, in retaliation for their ties with Taiwan. Most of Taiwan’s weaponry comes from the US, and it hasn’t purchased major equipment from Europe in decades. Regarding potential arms deals with Japan, Koo noted that while no current agreement exists, future possibilities remain open.

