ബംഗളൂരു: വീട്ടുകാർ തീരുമാനിച്ചയാളെ വിവാഹം ചെയ്തതിനെത്തുടർന്ന് 18-കാരിയെ മുൻ കാമുകൻ വീട്ടിനുള്ളിൽ കയറി ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. ബംഗളൂരു രാമഗോണ്ടനഹള്ളിയിൽ വ്യാഴാഴ്ച രാവിലെ 9:30-ഓടെയാണ് സംഭവം. നന്ദിനി ദാസ് എന്ന പെൺകുട്ടിക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിന് ശേഷം പ്രതിയായ ബന്ദേ നവാസ് (18) സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്കും ശ്രമിച്ചു.(Bengaluru woman stabbed By Former Boyfriend Over Rejection)
പോലീസ് പറയുന്നതനുസരിച്ച്, നന്ദിനിയും ബന്ദേ നവാസും ഒരു സ്വകാര്യ സ്കൂളിൽ ഒന്നിച്ച് പഠിച്ചവരും കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലുമായിരുന്നു. എന്നാൽ അടുത്തിടെ നന്ദിനിയുടെ വിവാഹം വീട്ടുകാർ മറ്റൊരു യുവാവുമായി ഉറപ്പിച്ചു. ഇതിൽ പ്രകോപിതനായ നവാസ്, വ്യാഴാഴ്ച രാവിലെ നന്ദിനിയുടെ മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയം നോക്കി ഇവിടെയെത്തുകയായിരുന്നു. നന്ദിനിയുടെ രണ്ട് ചെറിയ സഹോദരന്മാരെ ഒരു മുറിയിലാക്കി പൂട്ടിയ ശേഷമാണ് ഹാളിൽ വെച്ച് നവാസ് പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ചത്. കഴുത്തിലും കൈകളിലും വാരിയെല്ലിനും തുടയിലുമടക്കം ശരീരത്തിൽ പലയിടത്തും കത്തിക്കൊണ്ട് കുത്തേറ്റ നന്ദിനി, ചോരയൊലിക്കുന്ന നിലയിൽ വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും നിലവിളിച്ച് ആളുകളെ കൂട്ടുകയുമായിരുന്നു.
നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും വെവ്വേറെ ആശുപത്രികളിലേക്ക് മാറ്റി. പെൺകുട്ടി മണിപ്പാൽ ആശുപത്രിയിലും പ്രതി വൈദേഹി ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വൈറ്റ്ഫീൽഡിൽ ഡ്രൈവറായി ജോലി ചെയ്യുന്ന നവാസ് നിലവിൽ വർത്തൂരിലെ ടുബരഹള്ളിയിലാണ് താമസം. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം വധശ്രമത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Story Summary
An 18-year-old woman named Nandini Das was brutally stabbed multiple times by her former boyfriend, Bande Nawaz (18), inside her house in Bengaluru’s Ramagondanahalli. The attack occurred after she rejected his marriage proposal as her parents had arranged her marriage to another man. Nawaz locked her younger brothers in a room before stabbing her and later attempted suicide.

