തൃശൂർ: അതിരപ്പിള്ളിയിലെ റിസോർട്ടിൽ യുവതിയെ എത്തിച്ച് പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവരുകയും ചെയ്ത കേസിലെ പ്രധാന പിടികിട്ടാപ്പുള്ളി ഒടുവിൽ പിടിയിൽ. മുരിങ്ങൂർ തെക്കുമുറി പുല്ലൻ വീട്ടിൽ ‘കുട്ടിച്ചാത്തൻ’ എന്നറിയപ്പെടുന്ന ഫിജോ (40) വിനെയാണ് തൃശൂർ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (ഷാഡോ പോലീസ്) അറസ്റ്റ് ചെയ്തത്.
2025 ഡിസംബർ 13-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കേസിൽ മറ്റ് മൂന്ന് പ്രതികളെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപ്പോയ ഫിജോ ചാലക്കുടി കൂടപ്പുഴയിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
യുവതിക്ക് വാടകയ്ക്ക് വീട് തരപ്പെടുത്തി നൽകാം എന്ന് വിശ്വസിപ്പിച്ചാണ് ഫിജോയും സംഘവും ഇവരെ അതിരപ്പിള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
രാത്രി 11 മണിയോടെ അതിരപ്പിള്ളിയിലെ ‘ഗ്രീൻ സൈറ്റ്’ എന്ന റിസോർട്ടിൽ എത്തിച്ച ശേഷം യുവതിക്ക് മാരക മയക്കുമരുന്നായ എം.ഡി.എം.എ. (MDMA) കലർത്തിയ വെള്ളം കുടിപ്പിച്ചു. തുടർന്ന് അബോധാവസ്ഥയിലായ യുവതിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും നഗ്നചിത്രങ്ങളും ദൃശ്യങ്ങളും മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതി ധരിച്ചിരുന്ന ഓരോ പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും വളയും പ്രതികൾ തട്ടിയെടുക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
പിടിയിലായ ഫിജോ പ്രൊഫഷണൽ കുറ്റവാളിയാണെന്ന് പോലീസ് വ്യക്തമാക്കി. കൊരട്ടി, അങ്കമാലി, കാലടി, വേങ്ങര, കൊണ്ടോട്ടി തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി ഒമ്പത് വൻ കവർച്ചാ കേസുകളും, സ്ത്രീകളെ ആക്രമിച്ച് മാനഹാനി വരുത്തിയതടക്കം 14 ഓളം ഗുരുതര ക്രിമിനൽ കേസുകളും നിലവിൽ ഇയാൾക്കെതിരെയുണ്ട്.
ചാലക്കുടി ഡിവൈ.എസ്.പി. കെ.പി. ബെന്നി, എസ്.ഐ.മാരായ ടി.ബി. സുനിൽകുമാർ, സതീശൻ മടപ്പാട്ടിൽ, പി.എം. മൂസ്സ, എ.എസ്.ഐ.മാരായ കെ.യു. വിനോദ്, വി.യു. സിൽജോ, പി.എം. ഷിയാസ്, എ.യു. റെജി, എം.ജെ. ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Summary (English): The prime fugitive in the Athirappilly resort assault case, Fijo (40), alias ‘Kuttichathan’, was arrested by a special police team in Thrissur. The incident took place on December 13, 2025, at the Green Site Resort in Athirappilly, where a woman was lured under the pretext of finding a rented house. The accused spiked her drink with MDMA, sexually assaulted her, and recorded explicit videos to blackmail her, subsequently robbing her of two sovereigns of gold ornaments. Fijo, who had been on the run while three other accomplices were caught earlier, is a habitual offender facing 14 criminal cases across various stations, including robbery and assault on women.

