പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ മൂന്ന് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വൻ പ്രതിഷേധം. ശനിയാഴ്ച പ്രതിഷേധക്കാർ മുംബൈ-ബെംഗളൂരു ദേശീയപാത ഉപരോധിച്ചു. കുഞ്ഞിന്റെ മൃതദേഹവുമായി നവാലെ പാലത്തിന് സമീപം ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചതോടെ നാല് മണിക്കൂറോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.(3-year-old rape-murder case in Pune, Massive protest on Mumbai-Bengaluru highway)
വെള്ളിയാഴ്ചയാണ് ഭീംറാവു കാംബ്ലെ (65) എന്നയാൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരതയ്ക്ക് ഇരയാക്കിയത്. കുട്ടിയെ പശുത്തൊഴുത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചതായും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
അറസ്റ്റിലായ ഭീംറാവു കാംബ്ലെ മുൻപും ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. 1998ൽ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് എടുത്തെങ്കിലും പിന്നീട് ഇയാളെ വിട്ടയച്ചു. 2015ൽ പ്രായപൂർത്തിയാകാത്ത ബന്ധുവിനെ പീഡിപ്പിച്ചതിന് കേസ് എടുത്തെങ്കിലും പരാതി പിന്നീട് പിൻവലിക്കപ്പെട്ടു. ഈ പഴയ കേസുകൾ വീണ്ടും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശനിയാഴ്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ പരിഗണിക്കുമെന്നും പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും അവർ ഉറപ്പുനൽകി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഞായറാഴ്ച പെൺകുട്ടിയുടെ പിതാവുമായി ഫോണിൽ സംസാരിച്ചു. പ്രതിക്ക് വധശിക്ഷ വാങ്ങി നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നിയമപരമായ പഴുതുകൾ ഒന്നുമില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രേഖാമൂലമുള്ള ഉറപ്പ് കുടുംബത്തിന് നൽകിയതായും അദ്ദേഹം വ്യക്തമാക്കി. പ്രതിക്ക് വധശിക്ഷ ലഭിക്കാൻ ആവശ്യമായ തെളിവുകൾ ശേഖരിക്കാൻ പോലീസിന് നിർദ്ദേശം നൽകി.

