തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഊർജിതമാക്കി. എസ്. ശ്രീകുമാർ ഇന്ന് ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി. ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണ്ണം മോഷണം പോയ കേസിലാണ് ശ്രീകുമാർ പ്രതിയായിട്ടുള്ളത്. ഇ ഡി ചോദ്യം ചെയ്യുന്ന രണ്ടാമത്തെ പ്രതിയാണിയാൾ.(Sabarimala gold theft case, S Sreekumar appears before ED)
അതേസമയം, കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി. ജയിൽ മോചിതനായ ഉണ്ണികൃഷ്ണൻ പോറ്റി, കോടതി നിർദ്ദേശപ്രകാരം എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിലും അന്വേഷണ സംഘത്തിന് മുന്നിലെത്തണം. ഇതിന്റെ ഭാഗമായാണ് ഇഞ്ചക്കല്ലിലെ എസ്.ഐ.ടി ഓഫീസിൽ ഇദ്ദേഹം എത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇ.ഡി ഉടൻ സമൻസ് അയയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കേസിൽ പ്രതിയായ മുരാരി ബാബുവിനെ ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. പ്രതികളുടെ വിദേശബന്ധങ്ങളും വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകളും ഇ.ഡി സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്. സ്വർണ്ണം പൂശുന്ന ജോലികൾ ഏറ്റെടുത്തിരുന്ന ചെന്നൈ ആസ്ഥാനമായ ‘സ്മാർട്ട് ക്രിയേഷൻസ്’ പ്രതിനിധികളോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.



