കൊല്ലം: പോരുവഴി മയ്യത്തുംകര ദർഗ ഷെരീഫിലെ ഉറൂസ് ആഘോഷങ്ങൾക്കിടെ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പാഞ്ഞുകയറി അഞ്ച് പേർക്ക് പരിക്കേറ്റു. കൊല്ലം-തേനി ദേശീയപാതയിൽ വ്യാഴാഴ്ച വൈകീട്ടായിരുന്നു അപകടം. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു.(Pickup van runs into crowd in Kollam, 5 injured)
ഭരണിക്കാവ് ഭാഗത്തുനിന്നും എത്തിയ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് വഴിയോര കച്ചവടക്കാർക്കിടയിലേക്കും ഉറൂസിനെത്തിയ ജനങ്ങൾക്കിടയിലേക്കും ഇടിച്ചുകയറുകയായിരുന്നു. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശിയായ മൺപാത്ര കച്ചവടക്കാരി രാജകുമാരിക്ക് ആണ് ഗുരുതരമായി പരിക്കേറ്റത്. ഇവരുടെ നട്ടെല്ലിനും വയറിനും പരിക്കേറ്റിട്ടുണ്ട്. നിലവിൽ ഇവർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
സീനത്ത്, സിദ്ദിഖ്, അൽത്താഫ്, നസീം എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ പിക്കപ്പ് വാനും ഡ്രൈവറെയും ശൂരനാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.



