ന്യൂഡൽഹി: ഡൽഹിയിൽ വാർത്താസമ്മേളനം നടത്തുന്നതിനിടെ ബിഹാറിൽ നിന്നുള്ള സ്വതന്ത്ര എംപി പപ്പു യാദവിന് നേരെ ചെരുപ്പേറ്. അക്രമിയുടെ പക്കൽ കത്തി ഉണ്ടായിരുന്നതായും അത് പോലീസിന് കൈമാറിയതായും ആക്രമണത്തിന് ശേഷം പപ്പു യാദവ് മാധ്യമങ്ങളോട് പറഞ്ഞു. വിവിധ സന്യാസിമാരിൽ നിന്നും സാധുക്കളിൽ നിന്നും തനിക്ക് നിരന്തരം വധഭീഷണികൾ ലഭിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.(Pappu Yadav Attacked With Slipper During Delhi Press Conference)
തന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കിയില്ലെങ്കിൽ ജീവനോടെ കത്തിക്കണമെന്ന് ഒരു സന്യാസി പരസ്യമായി പ്രസ്താവിച്ചെന്നും, തന്നെ വധിക്കുന്നവർക്ക് 51 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച സംഭവമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരപ്രദേശിലെ ബുലന്ദ്‌ഷഹർ സ്വദേശിയായ സുമിത് എന്നയാളാണ് ആക്രമണം നടത്തിയത്. സന്യാസിമാരെ അപമാനിച്ചുവെന്ന പേരിൽ പപ്പു യാദവിനോട് ഇയാൾക്കുണ്ടായ വിരോധമാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം.
താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും, തന്നെ ആക്രമിക്കാൻ എത്തിയ ആളെപ്പോലും സംരക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്നും പപ്പു യാദവ് പറഞ്ഞു. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകൾ വകമാറ്റിയെന്നാരോപിച്ച് ഈ ആഴ്ച ആദ്യം പാർലമെന്റ് പരിസരത്ത് പ്രതിപക്ഷം നടത്തിയ പ്രതിഷേധ നാടകമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
Story Summary
Bihar Independent MP Pappu Yadav was targeted in a slipper attack during a press conference in Delhi, claiming the assailant was also armed with a knife. The attack follows intense backlash and police complaints filed over a controversial protest skit staged near Parliament regarding alleged donation misappropriations at the Ayodhya Ram Temple.


