വാഷിംഗ്ടൺ: ഇറാന്റെ ആണവപദ്ധതിയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ പരസ്യപ്പെടുത്താൻ തുനിഞ്ഞ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പരസ്യമായി വിമർശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അഭിമുഖത്തിലാണ് ട്രംപ് തൻ്റെ അമർഷം വ്യക്തമാക്കിയത്.(Donald Trump Rebukes Benjamin Netanyahu Iran Nuclear Intelligence Pickaxe Mountain)
ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടലിലേക്ക് അമേരിക്കയെ വീണ്ടും വലിച്ചിഴയ്ക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന സൂചന ട്രംപ് നൽകി. ഇറാന്റെ അൽബൂർസ് പർവ്വതമേഖലയിലെ ‘പിക്ക്ആക്സ് മൗണ്ടൻ’ ആണവനിലയത്തെക്കുറിച്ചുള്ള വിവരങ്ങൾ നെതന്യാഹു പങ്കുവെക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ മറുപടി: “ബിബി ഇത് എന്നോട് പറയേണ്ട ആവശ്യമില്ല. എന്നെ ഈ വിഷയത്തിൽ നിരന്തരം ഇടപെടുത്താനാണ് അദ്ദേഹം ഇത് പറയുന്നത്.”
“ബിബി ഇത് പരസ്യമായി പ്രഖ്യാപിക്കുന്നത് ഞാൻ കേട്ടു. എന്തിനാണ് ലോകത്തോട് മുഴുവൻ വിളിച്ചുപറയുന്നത്? എന്നോട് നേരിട്ട് പറഞ്ഞാൽ പോരായിരുന്നോ എന്നാണ് ഞാൻ അദ്ദേഹത്തോട് ചോദിച്ചത്,” ഒവൽ ഓഫീസിലെ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് ട്രംപ് പറഞ്ഞു. നതാൻസ് ആണവ സമുച്ചയത്തിന് സമീപം പാറകൾക്കിടയിൽ 100 മീറ്ററിലധികം ആഴത്തിൽ സ്ഥിതി ചെയ്യുന്ന ഇറാന്റെ പിക്ക്ആക്സ് മൗണ്ടനിലെ നീക്കങ്ങൾ യു.എസ് സൈന്യം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു.
മേഖലയിൽ അതിശക്തമായ ആക്രമണം വൈകാതെ ഉണ്ടായേക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. അതേസമയം, പിക്ക്ആക്സ് നിലയത്തെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെന്നും അത് വലിയൊരു പ്രശ്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായി നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് നെതന്യാഹു ട്രംപിനെ കാണാൻ വാഷിംഗ്ടണിലെത്തിയത്.
Story Summary
US President Donald Trump publicly rebuked Israeli Prime Minister Benjamin Netanyahu for announcing plans to share intelligence on Iran’s Pickaxe Mountain nuclear site. Ahead of their Oval Office meeting, Trump stated that the US military is already tracking Iran’s nuclear activities and cautioned against attempts to force US military escalation while diplomatic talks with Iran are ongoing.


