കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ അമ്മയെ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ സീതത്തോട് സ്വദേശിനിയായ പ്രവാസി യുവതിയെയാണ് പൊലീസ് കണ്ടെത്തിയത്. ഇവരെ കോഴിക്കോട് എത്തിച്ച് തുടർനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ നീക്കം. (Kozhikode Medical College Abandoned Baby)
യുവതിയുടെ പ്രസവ വിവരം കുടുംബാംഗങ്ങൾക്ക് അറിയില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. കുഞ്ഞിനെ നോക്കാൻ മറ്റൊരു സ്ത്രീയുടെ സഹായവും ഒരുക്കിയിരുന്നു. പിന്നീട് കുഞ്ഞിന് അസുഖമാണെന്ന് പറഞ്ഞ് ആ സ്ത്രീയെ വീണ്ടും ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം കുഞ്ഞിനെ അവരുടെ കൈയിൽ ഏൽപ്പിച്ച് യുവതി സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.
ജൂലൈ എട്ടിനാണ് യുവതി ആശുപത്രിയിൽ പ്രവേശിച്ചത്. ചികിത്സയ്ക്ക് ശേഷം ജൂലൈ 12-ന് ആശുപത്രി വിട്ടിരുന്നു. എന്നാൽ ആശുപത്രിയിൽ നൽകിയ വിലാസം തെറ്റാണെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി. വയനാട് സ്വദേശിയാണെന്ന വിവരമാണ് ആശുപത്രി രേഖകളിൽ നൽകിയിരുന്നത്. കുഞ്ഞിനെ ആശുപത്രി അധികൃതർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയെ പത്തനംതിട്ടയിലെ സീതത്തോട് നിന്ന് കണ്ടെത്തിയത്. സംഭവത്തിന്റെ പശ്ചാത്തലവും കുഞ്ഞിനെ ഉപേക്ഷിക്കാൻ ഇടയായ സാഹചര്യങ്ങളും ഉൾപ്പെടെ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Summary: A migrant woman who allegedly abandoned her 16-day-old baby girl at Kozhikode Medical College has been traced to Pathanamthitta. Police are bringing her to Kozhikode as the investigation into the incident continues.


