കൊല്ലം: കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ വയോധികയായ മാതാവിന്റെ മൃതദേഹം മൂന്ന് ദിവസം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. കുളത്തൂപ്പുഴ ആർ.പി.എൽ 2F ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ചിന്നത്താമയുടെ (80) യുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി മൂന്ന് ദിവസത്തോളം പുറത്തറിയിക്കാതെ വീട്ടിനുള്ളിൽ സൂക്ഷിച്ചത്. (Kollam Mother Body Kept At Home)
മാനസിക വെല്ലുവിളി നേരിടുന്ന കൃഷ്ണസ്വാമിയും അമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ബുധനാഴ്ച ചിന്നത്താമ മരിച്ചെങ്കിലും ഇക്കാര്യം ആരെയും അറിയിക്കാതെ മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിച്ച് പൂജ നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൃഷ്ണസ്വാമിയുടെ മകൾ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട്ടിനുള്ളിലെ സാഹചര്യം കണ്ട അവർ ഉടൻ ബന്ധുക്കളെയും കുളത്തൂപ്പുഴ പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലായിരുന്നുവെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ, അമ്മയുടെ മൃതദേഹം ദിവസവും നനഞ്ഞ തുണികൊണ്ട് തുടയ്ക്കുകയും പൗഡർ പുരട്ടുകയും ചന്ദനത്തിരികൾ കത്തിച്ച് പൂജ നടത്തുകയും ചെയ്തിരുന്നുവെന്ന് കൃഷ്ണസ്വാമി പൊലീസിനോട് പറഞ്ഞു.
തുടർന്ന് കുളത്തൂപ്പുഴ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുകയാണ്.
Summary: A shocking incident has emerged from Kollam, where an 80-year-old woman’s body was kept inside her house for three days by her mentally challenged son, who reportedly performed daily rituals believing she was still with him. Police have registered an unnatural death case and launched an investigation.


