ന്യൂഡൽഹി: രാജ്യത്തെ വിവിധ മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും അന്വേഷിക്കുന്നതിനായി ഡൽഹി പൊലീസ് പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ക്രൈംബ്രാഞ്ചിന് കീഴിൽ പ്രവർത്തിക്കുന്ന ഈ പ്രത്യേക വിഭാഗം ദേശീയതലത്തിൽ ശ്രദ്ധേയമായ പരീക്ഷാ തട്ടിപ്പ് കേസുകളിൽ അന്വേഷണം ഏകോപിപ്പിക്കും (Delhi Police Special Task Force Paper Leak). നാഷണൽ ടെസ്റ്റിംഗ് ഏജൻസി,, യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പെഴ്‌സണൽ സെലക്ഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ തുടങ്ങിയ കേന്ദ്ര ഏജൻസികൾ നടത്തുന്ന പരീക്ഷകളുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ച, ക്രമക്കേടുകൾ, സംഘടിത തട്ടിപ്പുകൾ എന്നിവയാണ് ടാസ്ക് ഫോഴ്സിന്റെ പ്രധാന അന്വേഷണ പരിധി.
പരീക്ഷാ ചോദ്യപേപ്പറുകൾ ചോർത്തുന്ന ശൃംഖലകളെ കണ്ടെത്തുക, ക്രമക്കേടുകളിൽ ഉൾപ്പെട്ടവർക്കെതിരെ അതിവേഗ അന്വേഷണം നടത്തുക, കുറ്റപത്രം സമർപ്പിച്ച് വിചാരണ വേഗത്തിലാക്കുക എന്നിവയാണ് പ്രത്യേക സേനയുടെ പ്രധാന ലക്ഷ്യങ്ങൾ. ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലായിരിക്കും ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുക. കേന്ദ്രസർക്കാർ കാലാകാലങ്ങളിൽ വിജ്ഞാപനം ചെയ്യുന്ന മറ്റ് പരീക്ഷാ ഏജൻസികളുമായി ബന്ധപ്പെട്ട കേസുകളും ഈ വിഭാഗം അന്വേഷിക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. നീറ്റ് ഉൾപ്പെടെയുള്ള ദേശീയതല പരീക്ഷകളിലെ ക്രമക്കേടുകളെ തുടർന്ന് രാജ്യവ്യാപക പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് പരീക്ഷാ സുരക്ഷയും അന്വേഷണവും ശക്തിപ്പെടുത്താൻ ഡൽഹി പൊലീസ് ഈ പ്രത്യേക സംവിധാനം രൂപീകരിച്ചിരിക്കുന്നത്.
Summary: Delhi Police has constituted a Special Task Force under its Crime Branch to investigate paper leak and examination malpractice cases. The unit will handle cases related to major recruitment and entrance examinations conducted by agencies such as NTA, UPSC, IBPS and SSC.


