ന്യൂഡൽഹി: സിജെപി (കോക്റോച്ച് ജനതാ പാർട്ടി) നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ 18 പ്രധാന മെട്രോ സ്റ്റേഷനുകൾ ഇന്നും അടച്ചിടും (Delhi Metro Stations Closed). സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാവിലെ 7.30 മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് നഗരത്തിലെ പ്രധാന മെട്രോ സ്റ്റേഷനുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
രാജീവ് ചൗക്ക്, മണ്ടി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള പ്രധാന ഇന്റർചേഞ്ച് സ്റ്റേഷനുകളിലാണ് നിയന്ത്രണം ബാധകമാകുക. യാത്രക്കാർക്ക് ഒരു മെട്രോ ലൈനിൽ നിന്ന് മറ്റൊന്നിലേക്ക് ട്രെയിൻ മാറിക്കയറാൻ അനുമതിയുണ്ടാകും. എന്നാൽ ഈ സ്റ്റേഷനുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങാനോ പ്രവേശിക്കാനോ അനുവദിക്കില്ലെന്ന് പൊലീസ് പുറത്തിറക്കിയ അഡ്വൈസറിയിൽ വ്യക്തമാക്കുന്നു.
നീറ്റ്, സിബിഎസ്ഇ പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്കെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധവും ഇന്ന് സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളിൽ മെഴുകുതിരി ജാഥകളും സത്യാഗ്രഹവും സംഘടിപ്പിക്കാനാണ് ആഹ്വാനം. പൊലീസ് നടപടിയിൽ പരിക്കേറ്റ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. മഹാത്മാ ഗാന്ധിയുടെയോ ഡോ. ബി.ആർ. അംബേദ്കറുടെയോ പ്രതിമകൾക്ക് മുന്നിൽ മെഴുകുതിരി ജാഥ സമാപിപ്പിച്ച് സത്യാഗ്രഹം നടത്താനാണ് പാർട്ടി നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന സിജെപിയുമായി കേന്ദ്രസർക്കാരിന്റെ മൂന്നാംഘട്ട നിർണായക ചർച്ച ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിൽ നടക്കും. കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്ര സിങ്ങും സിജെപി പ്രതിനിധികളുമായി ചർച്ച നടത്തും. ഇന്നലെ നടന്ന രണ്ടാംഘട്ട ചർച്ചയിൽ ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ ഇന്ന് അന്തിമ നിലപാട് അറിയിക്കാമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ചർച്ചയുടെ ഫലമാണ് സമരത്തിന്റെ തുടർഗതിയും രാജ്യവ്യാപക പ്രതിഷേധങ്ങളുടെ വ്യാപ്തിയും നിർണയിക്കുകയെന്ന വിലയിരുത്തലാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്.
Summary: Delhi has shut 18 Metro stations for the third consecutive day amid ongoing CJP-led protests. The Centre is also set to hold a crucial third round of talks with CJP leaders today as the demand for Union Education Minister Dharmendra Pradhan’s resignation remains unresolved.


