കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വർദ്ധിച്ചുവരുന്ന സംഘടിത കുറ്റകൃത്യങ്ങളും അക്രമങ്ങളും കർശനമായി അടിച്ചമർത്താൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ശക്തമായ ഗുണ്ടാ നിയമം പാസാക്കി (West Bengal Anti Goonda Act). തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ബില്ലിന്മേൽ നടന്ന വോട്ടെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെയാണ് നിയമം പാസാക്കിയത്. ബില്ലിനെ 176 പേർ അനുകൂലിച്ചപ്പോൾ 41 പേർ എതിർത്തു.
പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തുന്ന ഏതൊരു വ്യക്തിയെയും വിചാരണ കൂടാതെ ഒരു വർഷം വരെ കരുതൽ തടങ്കലിൽ വെക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. ഇതിനായി ജില്ലാ മജിസ്‌ട്രേറ്റ്മാർക്കും പോലീസ് കമ്മീഷണർമാർക്കും നേരിട്ട് ഉത്തരവ് പുറപ്പെടുവിക്കാനുള്ള വിപുലമായ അധികാരം പുതിയ നിയമം വഴി ലഭിക്കും.
അക്രമങ്ങളിലൂടെ പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്ന കുറ്റവാളികളിൽ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കാനും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും നിയമത്തിൽ കർശന വ്യവസ്ഥയുണ്ട്. കള്ളക്കടത്ത്, അനധികൃത മണൽ ഖനനം, വന്യജീവി-വനം കൊള്ള എന്നിവയെല്ലാം ഇനിമുതൽ ഈ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ പരിധിയിലാണ് വരിക. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ഒരു വർഷത്തേക്ക് ജില്ലയിൽ നിന്ന് നാടുകടത്താനുള്ള അധികാരവും ജില്ലാ മജിസ്‌ട്രേറ്റിനും പോലീസ് കമ്മീഷണർക്കും ഉണ്ടായിരിക്കും. സംസ്ഥാനത്തെ ക്രമസമാധാന നില പൂർണ്ണമായി വീണ്ടെടുക്കാനും കുറ്റവാളികളെ നിലയ്ക്കുനിർത്താനുമാണ് പുതിയ നിയമത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി.
Story Summary:
The West Bengal Assembly passed a stringent Anti-Goonda Bill to curb organized crime and violence. The new law allows authorities to detain threats to public safety for up to a year without trial and confiscate properties of those damaging public or private assets.

