കോഴിക്കോട്: ഏറെ ചർച്ചയായ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ സമർപ്പിച്ച ജാമ്യാപേക്ഷയിലെ തീരുമാനം തിങ്കളാഴ്ചത്തേക്ക് മാറ്റി (Kafir screenshot case). കേസിൽ കൂടുതൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് വിലയിരുത്തിയകോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഹർജി പിന്നീട് പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ഹിയറിംഗിൽ കോടതി ആവശ്യപ്പെട്ടതനുസരിച്ച് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ അന്വേഷണസംഘം നൽകിയ റിപ്പോർട്ടിലെ ചില കാര്യങ്ങളിൽ ആശങ്കയുണ്ടെന്ന് പരാതിക്കാരനായ യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് ഖാസിമിന്റെ അഭിഭാഷകൻ അഡ്വ. എം.ടി. അഫ്‌നാസ് കോടതിയെ അറിയിച്ചു.
പ്രതിയെ തുടർ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് അന്വേഷണസംഘം റിപ്പോർട്ടിൽ സ്വീകരിച്ചതെന്നാണ് കോടതിയിൽ വാദം ഉയർന്നത്. ഇത്തരം റിപ്പോർട്ട് ജാമ്യം ലഭിക്കുന്നതിന് അനുകൂല സാഹചര്യം സൃഷ്ടിക്കാമെന്നും പരാതിക്കാരന്റെ ഭാഗം ചൂണ്ടിക്കാട്ടി.
ജൂൺ 16 മുതൽ ജിതിൻ ഭാസ്‌കർ റിമാൻഡിലാണുള്ളത്. ഇതിന് മുമ്പ് സമർപ്പിച്ച ജാമ്യാപേക്ഷ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്റ്ററേറ്റ് കോടതി തള്ളിയിരുന്നു.
അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ പ്രകാരം, വിവാദമായ സ്ക്രീൻഷോട്ട് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി നൂറുകണക്കിന് ആളുകൾക്ക് കൈമാറിയതായും പിന്നീട് ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായും സംശയിക്കുന്നു. കേസുമായി ബന്ധപ്പെട്ട ഫോറൻസിക് പരിശോധനകളിലും അന്വേഷണത്തിന് സഹായകമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
Story Summary:
The bail plea of DYFI leader Jithin Bhaskar in the controversial ‘Kafir’ screenshot case has been deferred to Monday by the Kozhikode Principal Sessions Court. Investigators have submitted a report, while the complainant’s counsel raised concerns regarding its findings.

