തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ഭരണസമിതിയെ താഴെയിറക്കാൻ യുഡിഎഫും എൽഡിഎഫും ഒന്നിച്ചേക്കുമെന്ന സൂചന നൽകി മുൻ മന്ത്രി വി. ശിവൻകുട്ടി. കോർപറേഷനിൽ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് തള്ളിക്കളയില്ലെന്നും, ബിജെപിയെ ഭരണത്തിൽനിന്ന് മാറ്റാൻ ലഭിക്കുന്ന ആദ്യ ആയുധമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. (Thiruvananthapuram Corporation BJP Rule)
യുഡിഎഫുമായി വ്യത്യസ്ത രാഷ്ട്രീയ നിലപാടാണുള്ളതെങ്കിലും, ബിജെപിയെ പുറത്താക്കുക എന്ന ലക്ഷ്യത്തിൽ എൽഡിഎഫ് ഉറച്ചുനിൽക്കുന്നുവെന്ന് വി. ശിവൻകുട്ടി പറഞ്ഞു. ജനങ്ങളും ഇടതുപക്ഷ പ്രവർത്തകരും ഇത്തരമൊരു മാറ്റമാണ് ആഗ്രഹിക്കുന്നത്. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയുടെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി ഉടൻ തന്നെ അന്തിമ തീരുമാനമെടുക്കും. ആര് അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും അതിനെ എതിർക്കേണ്ട രാഷ്ട്രീയ സാഹചര്യം നിലവിലില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി ഭരണസമിതി പൂർണ പരാജയമാണെന്നും, വികസന പ്രവർത്തനങ്ങൾ പൂർണമായും സ്തംഭിച്ച അവസ്ഥയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോർപറേഷനിൽ ദൈനംദിന ആവശ്യങ്ങൾക്കായി എത്തുന്ന ജനങ്ങൾക്ക് യാതൊരു പരിഹാരവും ലഭിക്കുന്നില്ല. കൂടാതെ, ബിജെപിയിലെ ഇരുപത് കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ചട്ടപ്രകാരമല്ല നടന്നതെന്ന കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ, ഭരണസമിതി അടിയന്തരമായി രാജിവെച്ചൊഴിയണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
Summary: Former minister V. Sivankutty has hinted that the LDF may support the no-confidence motion brought by the UDF against the BJP administration in the Thiruvananthapuram Corporation. While stating that the LDF has fundamental political differences with the UDF, Sivankutty emphasized that the party’s primary goal is to oust the BJP from power, labeling the current administration a total failure.

