കൊച്ചി: സിനിമാ മേഖലയിലെ കരുതിക്കൂട്ടിയുള്ള വ്യക്തിഹത്യക്കും നിരന്തരമായ വേട്ടയാടലുകൾക്കുമെതിരെ നടി അൻസിബ ഹസ്സൻ വീണ്ടും ശക്തമായ പ്രതികരണവുമായി രംഗത്തെത്തി (Ansiba Hassan). തനിക്കെതിരെ മതപരമായും വ്യക്തിപരമായും അപകീർത്തികരമായ പ്രചാരണങ്ങൾ നടന്നുവെന്നും, ഇതുസംബന്ധിച്ച് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഔദ്യോഗിക പരാതി നൽകിയിട്ടുണ്ടെന്നും അൻസിബ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
തന്നെ ആദ്യം “മേത്തച്ചി”യെന്നും പിന്നീട് “ജിഹാദി”യെന്നും മുദ്രകുത്തി ഒറ്റപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് അൻസിബയുടെ ആരോപണം. മതപരിവർത്തനവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾക്കും വ്യക്തിഹത്യയ്ക്കും ചില പൊതുപ്രവർത്തകരും സിനിമാ മേഖലയിലെ ചിലരും കൂട്ടുനിന്നുവെന്നും അവർ ആരോപിച്ചു.
സഹപ്രവർത്തകരും പ്രമുഖരുമടക്കം പലരും തന്റെ സ്വഭാവഹത്യയ്ക്ക് ശ്രമിച്ചുവെന്നും, ഇപ്പോൾ അതിന്റെ ആഘാതം സുഹൃത്തുക്കളിലേക്കും വ്യാപിക്കുകയാണെന്നും അൻസിബ പറഞ്ഞു. തനിക്കെതിരെ പി.ആർ. ഏജൻസികളെ ഉപയോഗിച്ച് സംഘടിതമായ പ്രചാരണങ്ങൾ നടക്കുകയാണെന്നും അവർ ആരോപിച്ചു.
“ഇനിയും ആക്രമണങ്ങളും വേട്ടയാടലുകളും ഉണ്ടാകുമെന്ന് അറിയാം. എന്നിരുന്നാലും നീതി ലഭിക്കുമെന്ന വിശ്വാസത്തിലാണ് നിയമപരമായി മുന്നോട്ടുപോകുന്നത്,” എന്ന് അൻസിബ കുറിപ്പിൽ വ്യക്തമാക്കി.
ജീവന് പോലും ഭീഷണിയുണ്ടെന്ന ആശങ്ക പ്രകടിപ്പിച്ച അൻസിബ, സത്യം പുറത്തുവരുമെന്നും നിയമവ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും പറഞ്ഞു. പൊലീസ് പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

