ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനകളിൽ വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ഉത്തർപ്രദേശ് സർക്കാർ കർശന നടപടികളിലേക്ക്. സംഭവത്തിൽ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ, വിശ്വാസത്തെ വ്രണപ്പെടുത്തുന്ന ആരോടും വിട്ടുവീഴ്ച ചെയ്യില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.(Yogi Adityanath Declares Zero Tolerance Against Ayodhya Ram Temple Donation Fraud)
ക്ഷേത്ര ട്രസ്റ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പണം എണ്ണുന്നതിലും ജീവനക്കാരുടെ നിയമനത്തിലും സുരക്ഷാ സംവിധാനങ്ങളിലും ഗുരുതരമായ വീഴ്ചകൾ നടന്നതായാണ് എസ് ഐ ടി കണ്ടെത്തിയത്. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാമശങ്കർ യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ മോഷണം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
ക്ഷേത്രത്തിലെ അഴിമതിയെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ യോഗി ആദിത്യനാഥ് ആഞ്ഞടിച്ചു. രാമക്ഷേത്ര പ്രസ്ഥാനത്തെ ചരിത്രപരമായി എതിർത്തവരും, രാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തവരുമാണ് ഇപ്പോൾ വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. രാമനാമം ജപിച്ചവർക്ക് നേരെ വെടിയുതിർത്തവരാണ് ഇപ്പോൾ വിശ്വാസത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുന്നത്. കോൺഗ്രസ് അഴിമതിയെ ഒരു ഭരണരീതിയാക്കി മാറ്റിയവരാണ്. അയോധ്യയിലെ പുണ്യഭൂമിയെ അപമാനിക്കാൻ ശ്രമിക്കുന്ന ഇത്തരം ശക്തികളെ ജനങ്ങൾ തിരിച്ചറിയണം, യോഗി ദേവറിയയിൽ നടന്ന പൊതുപരിപാടിയിൽ പറഞ്ഞു.
Story Summary
Uttar Pradesh Chief Minister Yogi Adityanath has declared a “zero-tolerance” policy following the arrest of eight individuals involved in the embezzlement of donations at the Ayodhya Ram Temple. Amidst the ongoing SIT investigation, Yogi fiercely criticized opposition parties for politicizing the issue, questioning their moral standing given their historical opposition to the Ram Mandir movement.

