കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. കേസിലെ മറ്റ് പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠരര് രാജീവരര് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതിയുടെ പരിഗണനയിലാണ്.(Sabarimala gold theft case, D. Sudheesh Kumar granted bail)
സുധീഷ് കുമാറിന് രണ്ട് കേസുകളിലും ജാമ്യം ലഭിച്ചപ്പോൾ, ദ്വാരപാലക ശില്പ കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരര് ജാമ്യാപേക്ഷ സമർപ്പിച്ചു. കേസിലെ മറ്റൊരു പ്രതിയായ എൻ. വാസുവിനെ 14 ദിവസത്തേക്ക് കൂടി കോടതി റിമാൻഡ് ചെയ്തു.
ദ്വാരപാലക പാളി കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നെങ്കിലും, കട്ടിളപ്പാളി കേസിൽ കൂടി ജാമ്യം തേടി ഉണ്ണികൃഷ്ണൻ പോറ്റി കോടതിയെ സമീപിച്ചു.ഇതിൽ ബുധനാഴ്ച വാദം കേൾക്കും. അറസ്റ്റ് കഴിഞ്ഞ് 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ഈ അപേക്ഷ. ശാസ്ത്രീയ തെളിവുകളുടെ അഭാവം മൂലം കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്ന സാഹചര്യത്തിൽ, പ്രത്യേക അന്വേഷണ സംഘം വി.എസ്.എസ്.സിയെ സമീപിച്ചു. ദ്വാരപാലക പാളികളുടെയും കട്ടിളപ്പാളികളുടെയും താരതമ്യ പഠനത്തിന് പുറമെ, ഇവയുടെ കൃത്യമായ കാലപ്പഴക്കം നിർണ്ണയിക്കാനുള്ള പരിശോധന കൂടി നടത്തണമെന്നാണ് എസ്.ഐ.ടിയുടെ ആവശ്യം.



