വയനാട്: കൊലപാതകവും മോഷണവുമുൾപ്പെടെ കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിയെ സുൽത്താൻ ബത്തേരി പോലീസ് പിടികൂടി. തമിഴ്‌നാട് നീലഗിരി തിരുമംഗലം കോളനി സ്വദേശി വീരമണി ആണ് അറസ്റ്റിലായത്. മാരകായുധങ്ങളുമായി പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ അതിസാഹസികമായാണ് കീഴടക്കിയത്.(Criminal Veeramani, accused in 24 cases, arrested in Wayanad)
ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പള്ളിക്കണ്ടിയിലെ ഒരു വീടിന്റെ അടുക്കളവാതിൽ പൊളിച്ച് അകത്തുകയറിയ വീരമണി, ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുത്തു. യുവതി നിലവിളിച്ചതോടെ വീട്ടുകാർ ഉണരുകയും പ്രതി ഓടി രക്ഷപ്പെടുകയുമായിരുന്നു.
വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ പോലീസ് നാട്ടുകാരെ കൂട്ടി പ്രദേശം മുഴുവൻ അരിച്ചുപെറുക്കി. ഇതിനിടെ നഗരത്തിന് സമീപമുള്ള മണിച്ചിറ ഭാഗത്തും മോഷണശ്രമം നടന്നതായി വിവരം ലഭിച്ചു. മണിച്ചിറ-പൂമല റോഡിന് സമീപമുള്ള പറമ്പിലേക്ക് ഓടി ഒളിക്കാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടർന്നു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ വീരമണി പോലീസിന് നേരെ കത്തി വീശി ആക്രമിക്കാൻ തുനിഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെ പോലീസ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു..



