കൊല്ലം: ഏറെ വിവാദമായ ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അറസ്റ്റ് കഴിഞ്ഞ് 90 ദിവസം പിന്നിട്ട സാഹചര്യത്തിൽ, കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ദ്വാരപാലക പാളി കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ, ഇന്നത്തെ അപേക്ഷയിൽ അനുകൂല വിധി ഉണ്ടായാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജയിൽ മോചിതനാകാൻ സാധിക്കും.(Sabarimala gold theft case, Unnikrishnan Potty’s bail application in court today)
കേസിലെ മറ്റൊരു പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരും കട്ടിളപ്പാളി കേസിൽ ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും. ദ്വാരപാലക പാളി കേസിൽ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഈ മാസം മൂന്നിന് കോടതി പരിഗണിക്കുന്നുണ്ട്. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് പ്രത്യേക അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയായേക്കും. കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിലൂടെ പ്രതികൾ പുറത്തിറങ്ങുന്നത് രാഷ്ട്രീയ വിമർശനങ്ങൾ ശക്തമാകാനും ഇടയാക്കും.
ഡി. സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. ഇതിനിടെ, റിമാൻഡിലുള്ള മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിന്റെ കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ അദ്ദേഹത്തെയും കോടതിയിൽ ഹാജരാക്കും. ശാസ്ത്രീയ തെളിവുകളുടെ അഭാവം മൂലം കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് തിരിച്ചടിയായതോടെ, എസ്‌ഐടി കൂടുതൽ പരിശോധനകൾക്ക് ഒരുങ്ങുകയാണ്.



