കൊല്ലം: പടിഞ്ഞാറെക്കല്ലടയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ഇരുചക്രവാഹന വർക്ക്ഷോപ്പ് ഉടമയെ കുത്തിക്കൊലപ്പെടുത്തി (Kollam Shibu murder workshop owner stabbed). കാരാളിമുക്ക് വലിയവിളയിൽ വീട്ടിൽ ഷിബു (46) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി പട്ടകടവ് പ്ലാവിള ചെരുവിൽ ഉന്മേഷിനെ (50) ശാസ്താംകോട്ട പോലീസ് അതിവേഗം പിടികൂടി. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
പടിഞ്ഞാറെക്കല്ലട പട്ടകടവ് കുരിശടിക്ക് സമീപമുള്ള ഉന്മേഷിന്റെ വീട്ടിലിരുന്ന് ഇരുവരും മദ്യപിക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. മദ്യലഹരിയിൽ ഇരുവരും തമ്മിൽ ഉണ്ടായ നിസ്സാര വാക്കുതർക്കം പിന്നീട് കടുത്ത കൈയാങ്കളിയിലേക്ക് വഴിമാറുകയായിരുന്നു. ഇതിനിടെ പ്രകോപിതനായ ഉന്മേഷ് വീട്ടിലിരുന്ന മൂർച്ചയേറിയ ആയുധമെടുത്ത് ഷിബുവിന്റെ നെഞ്ചിലേക്ക് ആഴത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു.
കുത്തേറ്റു വീണ ഷിബുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് അദ്ദേഹത്തെ ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെഞ്ചിലേറ്റ മാരകമായ മുറിവാണ് മരണകാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കാരാളിമുക്കിന് സമീപം മാമ്പുഴ ജങ്ഷനിൽ സ്വന്തമായി ടൂവീലർ വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു കൊല്ലപ്പെട്ട ഷിബു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കും ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അറസ്റ്റിലായ പ്രതി ഉന്മേഷിനെ ശാസ്താംകോട്ട പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Summary: Shibu (46), a two-wheeler workshop owner, was stabbed to death by his acquaintance Unmesh (50) during a drunken brawl at the latter’s residence in Pattakadavu, Kollam on Tuesday evening. Shibu was rushed to the Sasthamcotta Taluk Hospital but succumbed to his chest injuries. Sasthamcotta police registered a case, arrested Unmesh, and produced him before the court, which remanded him into judicial custody.

