ന്യൂഡൽഹി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി 2026 പ്രവേശന പരീക്ഷാഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ എൻടിഎയ്‌ക്കെതിരെ (NTA) വീണ്ടും ആരോപണങ്ങൾ. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ തങ്ങളുടെ സ്കോർകാർഡുകളിലും ഹാജർ രേഖകളിലും ഗുരുതരമായ പിശകുകൾ ഉണ്ടെന്ന് ആരോപിച്ച് രംഗത്തെത്തി. ജൂൺ മൂന്നിനായിരുന്നു പരീക്ഷാഫലം പ്രഖ്യാപിച്ചത്.(NIFT 2026 Results Spark Controversy Over Alleged Discrepancies And Attendance Errors)
ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റിൽ ലഭിച്ച മാർക്കുകളിൽ വലിയ വ്യത്യാസമുണ്ടെന്നാണ് വിദ്യാർത്ഥികളുടെ പരാതി. 100 മാർക്കിന്റെ പരീക്ഷയിൽ 15 മുതൽ 17 വരെ മാർക്കുകൾ മാത്രമാണ് പലർക്കും ലഭിച്ചത്. എന്നാൽ, തങ്ങൾക്ക് ഇതിലും ഉയർന്ന മാർക്ക് ലഭിക്കുമെന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതീക്ഷ. പൊതുവായ ഉത്തരസൂചിക ലഭ്യമല്ലാത്തതിനാൽ മാർക്കിലെ ഈ കുറവ് എങ്ങനെ സംഭവിച്ചുവെന്ന് പരിശോധിക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്നില്ല.
ജനറൽ എബിലിറ്റി ടെസ്റ്റിന്റെ ഔദ്യോഗിക ഉത്തരസൂചികയുമായി ഒത്തുനോക്കിയപ്പോൾ ലഭിച്ച മാർക്കിനേക്കാൾ വളരെ കുറഞ്ഞ മാർക്കാണ് സ്കോർകാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.പരീക്ഷ എഴുതിയ പല വിദ്യാർത്ഥികളെയും ഹാജർ പട്ടികയിൽ ‘അബ്സന്റ്’ ആയിട്ടാണ് കാണിച്ചിരിക്കുന്നത്. അതേസമയം, പരീക്ഷയ്ക്ക് ഹാജരാകാത്ത ചിലരെ ‘പ്രസന്റ്’ ആയും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പല കേന്ദ്രങ്ങളിലും ബയോമെട്രിക് പരിശോധന നടന്നില്ലെന്നും ആരോപണമുണ്ട്.
ആകെ പരീക്ഷ എഴുതിയ 12,000 വിദ്യാർത്ഥികളിൽ 15 പേർ മാത്രമാണ് ഔദ്യോഗികമായി പരാതി ഉന്നയിച്ചതെന്നും, ലഭിച്ച എല്ലാ പരാതികളും പരിഹരിച്ചുവെന്നുമാണ് എൻടിഎ വൃത്തങ്ങൾ പറയുന്നത്. എന്നാൽ, നിരവധി തവണ ഇമെയിലിലൂടെയും ഫോണിലൂടെയും പരാതിപ്പെട്ടിട്ടും തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെന്ന് വിദ്യാർത്ഥികൾ വാദിക്കുന്നു. തെറ്റായി ‘അബ്സന്റ്’ എന്ന് രേഖപ്പെടുത്തിയ ചിലരുടെ സ്കോർകാർഡുകൾ തിരുത്തി നൽകിയെങ്കിലും, മാർക്കുകളിലെ അപാകതയും മറ്റ് സുരക്ഷാ വീഴ്ചകളും ഇപ്പോഴും തുടരുകയാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
Story Summary
Students are protesting against the NTA over alleged discrepancies in the NIFT 2026 entrance exam results, citing significant errors in marks and attendance records. While the NTA claims to have addressed the limited number of complaints received, many aspirants maintain that their grievances remain unresolved, highlighting issues like missing biometric verification and inexplicable score drops.

